ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്നതും പ്രാദേശിക പാര്‍ട്ടികള്‍ക്കു നിര്‍ണായകവുമാണ് 2026ലെ തെരഞ്ഞെടുപ്പുകള്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞടുപ്പുകളിലെ ജനവിധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമാകും. ബിജെപിയേക്കാളേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു ജീവന്മരണ പോരാട്ടമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ചില സംസ്ഥാനങ്ങളിലെങ്കിലും അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ല.
മുംബൈ, നവി മുംബൈ, പൂന, നാഗ്പുര്‍, താനെ അടക്കമുള്ള മഹാരാഷ്ട്രയിലെയും കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കോര്പറേഷന് തെരഞ്ഞെടുപ്പുകളും ഈ വര്‍ഷമാണ്. ഒരുപക്ഷേ ദേശീയ രാഷ്ട്രീയവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പതിവു സമവാക്യങ്ങളും പൊളിച്ചെഴുതിയേക്കാവുന്ന രാഷ്ട്രീയ വൈതരണി ആരു കടക്കുമെന്നതാണു ചോദ്യം.
സെന്‍സസ്, ഒറ്റ തെരഞ്ഞെടുപ്പ്
കോവിഡ് മഹാമാരി മുതല്‍ നീണ്ടുപോയ ദേശീയ കാനേഷുമാരിയെന്ന പുതിയ സെന്‍സസിനു തുടക്കം കുറിക്കുന്നതും ഈ വര്‍ഷം ഏപ്രിലിലാണ്. ജനസംഖ്യാ കണക്കെടുപ്പ് 2027ല്‍ പൂര്‍ത്തിയായ ശേഷമാകും മണ്ഡല പുനര്‍നിര്‍ണയം. വനിതാ സംവരണം പിന്നെയും നീളും. 16 വര്‍ഷത്തിനു ശേഷമാണു ദേശീയ സെന്‍സസ്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നീക്കത്തിന്മേല് ഇക്കൊല്ലം തീരുമാനമുണ്ടായേക്കാം. ക്രിമിനല്‍ കേസുകളില്‍ ചുരുങ്ങിയത് 30 ദിവസം അറസ്റ്റിലാകുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നീക്കം ചെയ്യാനുള്ള വിവാദ ബില്ലും നരേന്ദ്ര മോദി സര്‍ക്കാര്‍ 2026ല്‍ പാസാക്കിയേക്കും. കേരളം ഒഴികെയുള്ള 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൂടി ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ, ബിജെപിക്കും എന്‍ഡിഎയ്ക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമ്പൂര്‍ണ ആധിപത്യമാകും. വിവാദ ബില്ലുകളടക്കം ആര്‍എസ്എസ് അജന്‍ഡകള്‍ കൂടുതല്‍ മറനീക്കിയേക്കും.
എസ്ഐആറിന്റെ ബാക്കിപത്രം
പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തതും ബിജെപി അനുകൂലിച്ചതുമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടപ്പാക്കിയ ശേഷമാണ് കേരളം, തമിഴ്നാട്, ബംഗാള്‍, ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ചില നടപടികള്‍ ഏകപക്ഷീയവും വേണ്ടത്ര സുതാര്യത ഇല്ലാത്തതുമാണെന്ന ആക്ഷേപം ആരും പൂര്‍ണമായി തള്ളാനിടയില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണങ്ങളെ കൃത്യമായി നിഷേധിക്കാനോ, വസ്തുതകള്‍ നിരത്തി പൂര്‍ണമായി തള്ളാനോ കമ്മീഷനു കഴിഞ്ഞിട്ടില്ല.
2029 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഐക്യവും സഹകരണവും വെല്ലുവിളിയാകും. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളും യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ അടക്കമുള്ള മുന്നണികളുടെ കെട്ടുറപ്പും പരീക്ഷിക്കപ്പെടും. വര്‍ഗീയവും മതപരവും ജാതീയവും പ്രാദേശികവുമായ ധ്രുവീകരണം കൂടിവരുന്നുവെന്നതും 2026ലെ തെരഞ്ഞെടുപ്പുകളെ ശ്രദ്ധേയമാക്കുന്നു.
ചൂണ്ടുപലകയായി പഞ്ചായത്തുകള്‍
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിരുന്ന കേരളത്തില്‍ ബിജെപിയും എന്‍ഡിഎയും വോട്ടുകളും സ്വാധീനവും കൂട്ടിയതോടെ പഴയ സമവാക്യങ്ങള്‍ മാറി. പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടി. മൂന്നാംതവണയും ഭരണം പിടിക്കാമെന്ന എല്‍ഡിഎഫിന്റെ മോഹത്തിനേറ്റ തിരിച്ചടിയുടെ തുടക്കമാകും ത്രിതല പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റം.
കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവ് ഉണ്ടാക്കുന്നതാകും സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു താക്കീതും മുന്നറിയിപ്പുമാണ്. ഐക്യ ജനാധിപത്യ മുന്നണിയെ ഉന്മേഷഭരിതമാക്കിയ ജനവിധിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ അഹങ്കരിച്ചാല്‍ ഇടറിവീഴാനും അധികസമയം വേണ്ടിവരില്ല.
തമ്മിലടിയും തെറ്റുതിരുത്തലും
ഭരണപരവും രാഷ്ട്രീയവുമായ തെറ്റുകള്‍ തിരുത്താനും മെച്ചപ്പെട്ട വികസന, ജനക്ഷേമ പദ്ധതികളിലൂടെ ജനപിന്തുണ ആര്‍ജിക്കാനും പിണറായി വിജയനും ബിനോയി വിശ്വവും ജോസ് കെ. മാണിയും ഉള്‍പ്പെടുന്ന നേതൃത്വത്തിനു മൂന്നു മാസമാണു മിച്ചം. ശബരിമല സ്വര്‍ണക്കൊള്ള കേസ് മുതല്‍ സര്‍ക്കാരിന്റെ ധൂര്‍ത്തുകളും ജാതി, മത പ്രീണനവും വരെയുള്ള പലതും എല്‍ഡിഎഫില്‍നിന്ന് ജനങ്ങളെ അകറ്റി.
കെട്ടുറപ്പോടെ യുഡിഎഫിനെ കൊണ്ടുപോകാനും ജനങ്ങളുടെ മുന്നില്‍ തമ്മിലടിക്കാതിരിക്കാനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഉള്‍പ്പെട്ട നേതൃനിരയ്ക്കു കഴിയുമോയെന്നതു ചോദ്യമാണ്. കോണ്‍ഗ്രസിലെ ഒരേ സമുദായക്കാരായ നാലു നേതാക്കളെങ്കിലും മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുന്നുവെന്ന തോന്നല്‍പോലും ആപത്താകും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്നാണു സംസാരം. ഉപമുഖ്യമന്ത്രിസ്ഥാനമടക്കം പലതും മുസ്ലിം ലീഗ് കൈപ്പിടിയിലൊതുക്കുമെന്ന എന്‍ഡിഎ, എല്‍ഡിഎഫ് പ്രചാരണവും ഇതര സമുദായ വോട്ടര്‍മാരെ സ്വാധീനിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ചില ജാതിസംഘടനകളുടെ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന അമിത സ്വാധീനവും ചര്‍ച്ചയാകും.
ചരിത്രമാകുമോ കമ്യൂണിസം?
കേരളത്തില്‍ പിണറായി ഭരണത്തിന് അന്ത്യംകുറിക്കാന്‍ യുഡിഎഫിനു കഴിഞ്ഞാല്‍, അഞ്ചു പതിറ്റാണ്ടിനിടയില്‍ ആദ്യമായി ഇന്ത്യയിലൊരിടത്തും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഭരണവും ഉണ്ടാകില്ല. മറ്റു പാര്‍ട്ടികളേക്കാള്‍ സിപിഎമ്മിനും സിപിഐക്കും നിലനില്പിന്റെ പ്രശ്നമാണ്. കേരളം പോയാല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവിയും കട്ടപ്പൊകയാകും. പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിനുള്ളിലെ ആഭ്യന്തര സമവാക്യങ്ങളും ചലനാത്മകതയും ഒപ്പം പരീക്ഷിക്കപ്പെടും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, വികസനം, കാര്‍ഷിക മുരടിപ്പ്, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചയും പരിഹാരങ്ങളുമില്ലെന്നതു ജനം തിരിച്ചറിയും. രാഷ്ട്രീയാതിപ്രസരവും ജാതി, മത പരിഗണനകളും രാജ്യത്തിനാകെ മാതൃകയായ കേരള മോഡലിനെ പ്രതിസന്ധിയിലാക്കി.
താമരയുടെ വിളയാട്ടങ്ങള്‍
കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും ശക്തി കാട്ടാനുമാണ് ഊര്‍ജസ്വലനായ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ശ്രമം. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്പറേഷന് ഭരണം പിടിക്കാന്‍ ബിജെപിക്കായി. മറ്റു ചിലയിടങ്ങളിലും നേട്ടങ്ങളുണ്ടാക്കിയപ്പോഴും ചില പഞ്ചായത്തുകളില്‍ കൈയിലുള്ളതുകൂടി ബിജെപിക്കു നഷ്ടമായെന്നതും ശ്രദ്ധേയമാണ്.
ഒ. രാജഗോപാലിലൂടെ മുമ്പു നിയമസഭയിലും സുരേഷ് ഗോപിയിലൂടെ ലോക്സഭയിലും പ്രാതിനിധ്യം നേടിയെങ്കിലും അടുത്ത നിയമസഭയില്‍ എത്ര ബിജെപിക്കാര്‍ ഉണ്ടാകുമെന്നതാണു പ്രധാനം. ഇരട്ടയക്ക സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇത്തവണ കഴിഞ്ഞാല്‍, കേരളം ബിജെപി ഭരിക്കുന്ന നാളുകള്‍ വളരെ അകലെയാകില്ല. താമരയുടെ വോട്ടുകള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സാധ്യതകളെ സ്വാധീനിക്കും.
അഞ്ചു വര്‍ഷത്തെ മാറ്റങ്ങള്‍
അഞ്ചു വര്‍ഷം മുമ്പ്, പശ്ചിമ ബംഗാളില്‍ വലിയ തോല്‍വിയാണ് ബിജെപി നേരിട്ടത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ ജയത്തിന് ഇരട്ടിമധുരമായിരുന്നു. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയും ആധിപത്യം സ്ഥാപിച്ചു. കേരളത്തില്‍ പിണറായിയും എല്‍ഡിഎഫും ഭരണത്തുടര്‍ച്ച നേടിയതും അദ്ഭുതമായി. ആസാമിലാകട്ടെ, ബിജെപിയുടെ കുതിപ്പിനാണ് ഹിമന്ത ബിശ്വ ശര്‍മയുടെ രണ്ടാം ഭരണം വഴിതെളിച്ചത്. പുതുച്ചേരിയില്‍, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എന്‍ആര്‍ കോണ്‍ഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പതാക പാറിച്ചു.
എന്നാല്‍, വന്‍ മാറ്റങ്ങളാണു പിന്നീട് രാഷ്ട്രീയത്തില്‍ സംഭവിച്ചത്. ഭരണവിരുദ്ധ വികാരമെന്ന പതിവുരീതിപോലും പലപ്പോഴും വഴിമാറി. ബിജെപിയുടെ പരീക്ഷണങ്ങളും തേരോട്ടവും തടയാന്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ഡിഎംകെ, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് കഴിയുമോയെന്നതിനു കൂടിയുള്ള ഉത്തരമാകും അടുത്ത ജനവിധി.
മിന്നിയതു പോലെ മങ്ങുന്നവര്‍
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിമാരുടെ എണ്ണം ആറുപതോളം കുറയ്ക്കാനായ മിന്നുന്ന പ്രകടനത്തിനു ശേഷം കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ദയനീയ പ്രകടനമാണു നടത്തുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും തനിച്ചു ഭൂരിപക്ഷം കിട്ടാതെ പോയത്. അയോധ്യ മുതല്‍ അമേത്തി വരെ ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റമ്പിയതു മറക്കാറായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി ഭരണം പിടിച്ചു. ഉറപ്പായി ജയിക്കുമെന്നു കരുതിയ ഹരിയാനയില്‍ പോലും കോണ്‍ഗ്രസ് അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ഇതോടെ കൂടുതല്‍ ചുരുങ്ങി. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിനു മതിയാകില്ല.
Tags : Delhi Dairy CPM Congress BJP SIR senses