വിനീത് ശ്രീനിവാസന്റെ "തട്ടത്തിന് മറയത്ത്’ സിനിമയുടെ ഓഡിഷനില്‍ നിന്നു പുറത്തായ അരുണ്‍ അജികുമാര്‍ എന്ന സ്കൂള്‍ പയ്യന് 14 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ആദ്യത്തെ മുന്നൂറു കോടി കളക്ഷന്‍ ചിത്രം "ലോക’യുടെ പോസ്റ്റര്‍ ഡിസൈനറായും രാഹുല്‍ സദാശിവന് ഹൊറര്‍ ത്രില്ലര്‍ "ഡീയസ് ഈറെ’യില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം കിരണ്‍ എന്ന നിര്‍ണായക കഥാപാത്രമായും മിന്നിത്തിളങ്ങുന്ന കാഴ്ച.
നിരവധി ഹിറ്റ് സിനിമകള്‍ക്കു പോസ്റ്ററുകളൊരുക്കിയ അരുണിന്റെ "ഈസ്തെറ്റിക് കുഞ്ഞമ്മ’യാണ് ഡീയസ് ഈറെയ്ക്കും പോസ്റ്ററുകള്‍ തീർത്തത്.
പൂക്കാലം, അന്വേഷിപ്പിന്‍ കണ്ടെത്തും, പടക്കളം എന്നിവയിലൂടെ അഭിനയവീഥിയിൽ നിര്‍ണായക ചുവടുകള്‍. ഡീയസ് ഈറെയിലെ കിരണ്‍, അരുണിന്റെ കരിയറില്‍ വഴിത്തിരിവാകുന്നു.
"കിരണിന്റെ നേര് വിപരീത സ്വഭാവമാണ് എന്റേത്. ഏറെ ജോളിയായ, എല്ലാവരെയും പിടിച്ചുനിര്‍ത്തി സംസാരിക്കുന്ന ഞാന്‍ അധികമാരോടും മിണ്ടാതെ സെറ്റിന്റെ ഒരു മൂലയ്ക്കുപോയി ഒറ്റയ്ക്ക് ഇരുന്നതും ചില ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതും ഈ കഥാപാത്രത്തിനു വേണ്ടിയാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ആവേശജനകവും പ്രയാസമേറിയതുമായ വേഷം.'' അരുണ്‍ അജികുമാര്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
തുടക്കം നാടകത്തില്‍

കൊച്ചി ഇടപ്പള്ളിയിലാണു ജനിച്ചുവളർന്നത്. മൂന്നാം ക്ലാസിലായപ്പോൾ ലോകധര്‍മി എന്ന നാടകസംഘത്തിലെത്തി. വാസ്തവത്തില്‍ എന്റെ നാണം മാറ്റാന്‍ അച്ഛന് അവിടെ ചേര്‍ത്തതാണ്. ക്രമേണ വ്യക്തിത്വവികസനം എന്നതില്‍ നിന്നുമാറി എന്റെ ഇഷ്ടവും താത്പര്യവും ഹോബിയുമൊക്കെയായി അഭിനയം.
ആറാം ക്ലാസ് ആയപ്പോഴേക്കും ജൂഡ് ആന്റണി ജോസഫ് സാറിന്റെ ഒരു ഷോര്‍ട്ട്ഫിലിമില്‍ അഭിനയിക്കാന്‍ അവസരംകിട്ടി. മമ്മൂക്കയുടെ ചെറുപ്പകാലത്തെക്കുറിച്ചായിരുന്നു അതിന്റെ കഥ. അതിലെ വളരെ ചെറിയ വേഷം സിനിമയിലെത്താന്‍ പ്രചോദനമായി.
പിന്നീടു "തട്ടത്തിന് മറയത്ത്’ ഓഡിഷന് ജൂഡ് ആന്റണി എന്നെ അയച്ചുവെങ്കിലും നിരസിക്കപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തോടെ നിരന്തരം ഓഡിഷനുകളില്‍ പങ്കെടുത്തു. പത്താം ക്ലാസ് ആയപ്പോഴേക്കും നാടകത്തിന്റെ പിന്‍ബലത്തില്‍ റോഷന് ആന്‍ഡ്രൂസ് സാറിന്റെ "സ്കൂള്ബസി’ല്‍ കയറി. തുടര്‍ന്നു സിനിമകള്‍ കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
ഫോട്ടോകളിലൂടെ കഥ പറയുമ്പോള്‍

അക്കാലത്ത് എനിക്കു ഡിസൈനിംഗിലും മാര്‍ക്കറ്റിംഗിലും താത്പര്യമായി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാമെന്നു വിചാരിച്ചെങ്കിലും ഒടുവില്‍ ബികോമിനു ചേര്‍ന്നു. ലോക്ഡൗണിൽ ഫുള്‍ ലോക്കായപ്പോള്‍ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ക്കായി ഫിലോമിന മാമിന്റെ മുഖം വച്ച് "ഈസ്തെറ്റിക് കുഞ്ഞമ്മ’ എന്ന സോഷ്യല്‍മീഡിയ പേജ് തുടങ്ങി.
ഈസ്തെറ്റിക് എന്ന വാക്കിനോട് എന്തോ ഒരു താത്പര്യം മുന്നേയുണ്ടായിരുന്നു. പിന്നെ, ഫിലോമിന മാമിന്റെ സിനിമകളോടും അഭിനയത്തോടുമുള്ള ഇഷ്ടവും. രണ്ടിന്റെയും രസകരമായ മിക്സ്. ഇന്റര്‍നെറ്റിലൂടെ നല്ല ഒരു ടീമിനെയും എനിക്കുകിട്ടി. പെട്ടെന്നുതന്നെ ഞങ്ങളുടെ ഡിസൈനിംഗ് പേജ് പ്രതീക്ഷകൾക്കപ്പുറം വളർന്നു.
സിനിമകളില്‍ പോസ്റ്റര്‍ ഡിസൈനിംഗിന് അവസരങ്ങളായി. പോസ്റ്ററുകളിൽ എന്റെ മുഖം വന്നാൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചതോടെ ഫോട്ടോകളിലൂടെ കഥ പറയാന്‍ ആവേശമായി. തുടർന്നു മധുരം, ഭൂതകാലം, കുറുപ്പ്, അന്വേഷിപ്പിന്‍ കണ്ടെത്തും, ആവേശം, ഭ്രമയുഗം, ബോഗെയ്ന്‍ വില്ല, തമിഴ്, തെലുങ്കു ചിത്രങ്ങൾ, നാനിയുടെ ഹിറ്റ് 3 തുടങ്ങി നിരവധി സിനിമകൾക്കു പോസ്റ്ററുകളൊരുക്കി.
അന്വേഷിച്ചു, കണ്ടെത്തി
പോസ്റ്റര്‍ ഡിസൈനിംഗ് ചെയ്ത പടങ്ങളില്‍ എനിക്ക് അഭിനയിക്കാനാകുമെന്നു തോന്നിയ വേഷങ്ങളിൽ അവസരം തേടി. അവര്‍ക്കു താത്പര്യം തോന്നിയപ്പോഴൊക്കെ വേഷം തന്നിരുന്നു. സമാന്തരമായി ഞാന്‍ വേറെയും ഓഡീഷനുകള്ക്കു പോയി. അഹമ്മദ് കബീറിന്റെ മധുരത്തില്‍ ചെറിയ വേഷം ചെയ്തു. ഗണേഷ് രാജിന്റെ "പൂക്കാല’ത്തില്‍ ഗിന്നസ് എന്ന കഥാപാത്രം. ടോവിനോയുടെ "അന്വേഷിപ്പിന്‍ കണ്ടെത്തും’ സിനിമയില്‍ കുറച്ചു നെഗറ്റീവായ വേഷം. കുറച്ചുകൂടി പ്രാധാന്യമേറിയ വേഷമാണു "പടക്കള’ത്തിൽ. നാലു സുഹൃത്തുക്കളിലൊരാളായി, ആദ്യാവസാനമുള്ള നകുല്‍ എന്ന കഥാപാത്രം.
ഡീയസ് ഈറെയില്‍

പോസ്റ്ററുകളൊരുക്കാന് "ഭൂതകാല’ത്തിലും "ഭ്രമയുഗ’ത്തിലും വര്‍ക്ക് ചെയ്തതിന്റെ നല്ല പരിചയവും സൗഹൃദവുമുണ്ട് രാഹുലേട്ടനുമായി. സിനിമയെക്കുറിച്ച് പഠിക്കാന്‍ എനിക്കു പ്രചോദനമേകുന്നയാൾ. എനിക്കു പറ്റിയ വേഷമുണ്ടെങ്കില്‍ തരണമെന്നു പലപ്പോഴും ഞാന്‍ പറഞ്ഞിരുന്നു.
'സമയമാകുമ്പോള്‍ തരും, നമുക്കു നോക്കാം’ എന്നൊക്കെയായിരുന്നു മറുപടി. എന്റെയൊരു ഷോര്‍ട്ട് ഫിലിം മാത്രമേ രാഹുലേട്ടന് കണ്ടിട്ടുള്ളൂ. 'പടക്കളം’ പോലും കണ്ടിട്ടില്ല. ഈ പടം തുടങ്ങാറായപ്പോള്‍ എന്നെ മനസില്‍ കണ്ട് ഒരു കഥാപാത്രം എഴുതിയിട്ടുണ്ടെന്നും ഓഡിഷനിൽ ഒകെയായാൽ എടുക്കാമെന്നും രാഹുലേട്ടന് പറഞ്ഞു.
അങ്ങനെയാണ് 'ഡീയസ് ഈറെ'യിലെത്തിയത്. കൂട്ടുകാരൊക്കെ ഒന്നിച്ചിരുന്ന് ഏറെ റിലാക്സ്ഡായി ഒരു പടം ചെയ്താല്‍ എങ്ങനെയുണ്ടാവും. അതായിരുന്നു സെറ്റിലെ അനുഭവം. രാഹുലേട്ടന്റെ വ്യക്തതയുള്ള കാഴ്ചപ്പാടുകളും ഏതു ടെക്നിക് ഉപയോഗിച്ച് ഷൂട്ട് ചെയ്താല്‍ സീൻ ഭംഗിയാക്കാം എന്നതിലുള്ള കൃത്യമായ അറിവും അതിനു സഹായകമായി.
പ്രണവിനൊപ്പം

പ്രണവുമായാണ് എനിക്കുള്ള രണ്ടു പ്രധാന കോംബിനേഷന്‍ സീനുകള്‍. ഷൂട്ടിനു വരുന്നതിനു മുന്നേ സ്ക്രിപ്റ്റ് വായന സെഷനില്‍ പ്രണവുമായി രാഹുലേട്ടന്റെ വീട്ടില്‍ ഇരുന്നിട്ടുണ്ട്. ട്രയല്‍ ഷൂട്ട്, ലുക്ക് ടെസ്റ്റ്, ഫോട്ടോ ഷൂട്ട് എന്നിവയിലൊക്കെ പ്രണവിനൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കിടയിലെ ഐസ് ബ്രേക്കിംഗ് കഴിഞ്ഞിരുന്നു.
നടൻ എന്ന രീതിയില്‍ എനിക്കു പ്രതീക്ഷ പകരാനും ആശയങ്ങൾ തരാനുമൊക്കെ പ്രണവ് ചേട്ടന് കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ മാറിനിന്നു പരസ്പരം ചര്‍ച്ച ചെയ്ത് ഡയലോഗ് പറഞ്ഞു പരിശീലിച്ച ശേഷമാണ് പല സീനുകളും ഇംപ്രോവൈസ് ചെയ്തത്.
ഓഫ് സ്ക്രീനില്‍ പ്രണവ് ചേട്ടനുമായി വളരെ നല്ല ബന്ധമാണ്. പക്ഷേ, സീനില്‍ ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്കിടയില്‍ ഐഡിയോളജി പ്രശ്നങ്ങളുണ്ട്. ഞാന്‍ നോര്‍മലാണെന്നു വിശ്വസിച്ചു നടക്കുന്നിടത്താണ് "നീ നോര്‍മലല്ല’ എന്ന രീതിയില്‍ പ്രണവിന്റെ കഥാപാത്രം എന്നോടു സംസാരിക്കുന്നത്. വളരെ ദുര്‍ബലമായ മാനസികാവസ്ഥയുള്ള, കുറേനാളായി എല്ലാം മനസിലൊളിപ്പിച്ചു നടന്ന എന്റെ കഥാപാത്രത്തോടു "നിനക്കു പണം വല്ലതും വേണോ, ഡോക്ടറെ കണ്ടോ’ എന്നൊക്കെ പ്രണവിന്റെ കഥാപാത്രം രോഹൻ ചോദിക്കുമ്പോള്‍ വല്ലാതെ ട്രിഗറാകുന്നുണ്ട് എന്റെ കഥാപാത്രം. പക്ഷേ, വേറൊരു തരത്തിലാണ് എന്റെ പ്രതികരണം.
ഫുട്ബോൾ തട്ടിക്കൊണ്ട്...
കിരണ്‍ എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍, സ്വഭാവവിശേഷങ്ങള്‍, ശരീരഭാഷ എന്നിവ രാഹുലേട്ടന് എനിക്കു പറഞ്ഞുതന്നു. ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോള്‍ ഫുട്ബോള്‍ തട്ടിക്കൊണ്ട് അവൻ എന്നോടു സംസാരിച്ച രീതി രാഹുലേട്ടനോടു സൂചിപ്പിച്ചു. കനിയുടെ വീട്ടില്‍ രോഹന്- കിരണ്‍ കൂടിക്കാഴ്ച വേറൊരു രീതിയിലായിരുന്നു എഴുതിയിരുന്നത്.
പക്ഷേ, ഞാന്‍ പറഞ്ഞ കാര്യം രാഹുലേട്ടന് ഇഷ്ടമായി. "അതു നല്ല രസമുണ്ട്, വേണമെങ്കില്‍ ആ സീന്‍ നീ ഫുട്ബോള്‍ തട്ടിക്കൊണ്ടു ചെയ്തോ’ എന്നു പറഞ്ഞു. മാനസികമായി കുറച്ചു സമയമെടുത്ത് ആലോചിച്ച് എന്റെ ഉള്ളില്‍ തന്നെ പ്ലാന്‍ ചെയ്തു ചെയ്യേണ്ടിയിരുന്ന ഒരു പരിപാടിയായിരുന്നു ഇതിലെ അഭിനയം. പക്ഷേ, എല്ലാം തുറന്ന മനസോടെ കേള്‍ക്കാന്‍ രാഹുലേട്ടന് തയാറായിരുന്നതിനാല്‍ കഥാപാത്രത്തിലേക്ക് അനായാസം എത്താനായി.
ഇഷ്ടങ്ങളില്‍ തുടരും
പാട്രിയറ്റ്, ഖലീഫ, ഒരു ബോളിവുഡ് ചിത്രം, തമിഴിലും തെലുങ്കിലുമായി കുറച്ചു പടങ്ങള്‍ എന്നിവയ്ക്കാണ് ഇനി ഈസ്തെറ്റിക് കുഞ്ഞമ്മ പോസ്റ്ററുകളൊരുക്കുന്നത്. അതിന്റെയും ഭാഗമാവണം. ഒപ്പം, നല്ല സിനിമകളില്‍ അഭിനയിക്കണം.
ഞാനത് അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. കുറച്ചുകൂടി പ്രയത്നം ആവശ്യമായ ഒന്നു രണ്ടു തിരക്കഥകൾ ചർച്ചയിലുണ്ട്. ഇപ്പോള്‍ അഭിനയിച്ചുകഴിഞ്ഞത് അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന "സര്‍വംമായ’യിലാണ്. നിവിന്‍പോളിയും അജു വര്‍ഗീസുമുള്ള സിനിമ. ഇത്തിരി കോമഡിയായ വേഷമാണ്. ഡിസംബര്‍ 25നാണു റിലീസ്.
മോഡേണ്‍ ബ്രഡ് കന്പനിയിൽ ജോലിചെയ്യുന്ന അച്ഛന്റെയും യോഗ ടീച്ചറായ അമ്മയുടെയും ഡിഗ്രി വിദ്യാര്‍ഥിയായ അനിയത്തിയുടെയും പിന്തുണയാണ് എന്റെ സിനിമാ ഇഷ്ടങ്ങളിൽ എന്നും എപ്പോഴും തണലാകുന്നത്.
Tags : Arun Ajikumar Interview Starchat Dies irea Pranav Mohanlal