"ഗപ്പി’ക്കും "അമ്പിളി’ക്കും ശേഷം, ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത, ഇന്ദ്രന്‍സ് സിനിമ "ആശാന്’ തിയറ്ററുകളില്‍. വിസ്മയിപ്പിക്കുന്ന മേക്കോവറില്‍ ഇന്ദ്രന്‍സ് നിറഞ്ഞാടുന്ന ചിത്രത്തില്‍ ജോമോന് ജ്യോതിറും ഷോബി തിലകനും പ്രധാന കഥാപാത്രങ്ങളാകുന്നു. ഗപ്പി സിനിമാസ് നിര്‍മിച്ച്, ജോണ്‍പോള്‍ ആദ്യമായി സംഗീതമൊരുക്കിയ ചിത്രത്തിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്.
"എല്ലാവര്ക്കും സിനിമ ചെയ്യാന്‍ പറ്റും, എല്ലാവരിലും സിനിമയുണ്ട് എന്നുപറയുന്ന ഒരു സിനിമയാണിത്. നമ്മള് എങ്ങനെ അതിനെ സമീപിക്കുന്നുവോ, അതു തന്നെയാണു നമ്മുടെ സിനിമ’-ജോണ്‍പോള്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?

എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ അംഗവും അസോസിയേഷന് പ്രസിഡന്റുമാണ് അവിടെ ഏവര്‍ക്കും പ്രിയങ്കരനായ ആശാന്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ആശാന് എന്ന സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് സിനിമാക്കാരുടെ വലിയ ഒരു ക്രൂ എത്തിച്ചേരുന്നു. തന്റെ റീലുകള്‍ കണ്ട് ഇഷ്ടമായി ഏതെങ്കിലും സിനിമാക്കാര് തന്നെ അഭിനയിപ്പിക്കുമെന്നാണ് ആശാന്റെ വിചാരം.
ആ സിനിമയിലെ ഏതൊരാളെക്കാളും ഇയാള്‍ ആ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഷൂട്ടിംഗ് സെറ്റിലെ ശബ്ദനിയന്ത്രണമുള്പ്പെടെ എല്ലാം ഏറ്റെടുക്കുന്നു. ആ സിനിമാക്കാര്‍ക്കിടയില്‍ ആശാനുണ്ടാക്കുന്ന സ്വാധീനത്തിന്റെ ഫലമായി അവസാനം, അവര്‍ക്കുപോലും അയാളെ ആശ്രയിക്കേണ്ടതായിവരുന്നു!
ഈ സിനിമ പറയുന്നത്..?
എന്റെ സിനിമകളില്‍ ഇമോഷനുകള്‍ കൂടുതലുണ്ടെന്നു പറയാറുണ്ട്. പക്ഷേ, ഈ സിനിമയിലെ 90 ശതമാനവും നര്‍മത്തിലൂടെയും സന്തോഷത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഏറെയും സിറ്റ്വേഷണല്‍ ഹ്യൂമറാണ്. ഇപ്പോഴത്തെ സിനിമയ്ക്കുള്ളിലെ പൊളിറ്റിക്സ്, ഫിലിം മേക്കിംഗ് രീതികള്‍, അതിലെ തമാശകള്‍, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങള്‍, എങ്ങനെ പെര്‍ഫോം ചെയ്യണം, എങ്ങനെ സിനിമയെ സമീപിക്കണം എന്നതുവരെ ഫണ്‍, ഫാന്റസി സ്വഭാവത്തില്‍ പറയുകയാണ്.
പുതിയ ഷൂട്ടിംഗ് പാറ്റേണുകളും കളറിങ്ങും വിഷ്വല്‍ ഇഫക്ട്സിന്റെ അഡ്വാന്‍സ്ഡ് ഉപയോഗവുമൊക്കെ ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. സിനിമാ ഷൂട്ടിംഗ് വീഡിയോകള്‍ കാണുന്നത് ഇപ്പോള്‍ ആളുകള്‍ക്കു വലിയ ഇഷ്ടമുള്ള കാര്യമാണല്ലോ. അത്തരം ഒരനുഭവമാകും ഈ സിനിമ. പുതിയ ഒരു ആവിഷ്കാര ശൈലിയാണ്. പക്ഷേ, പരീക്ഷണമെന്നു പറയാനാവില്ല.
ഈ സിനിമയെ സമീപിച്ചത്..?
ട്രെന്‍ഡിന്റെ പുറകേ പോകാതെ പുത്തന്‍ ഭാവനകളും ആശയങ്ങളും എങ്ങനെ സിനിമയാക്കാം എന്നാണു ഞാന്‍ ചിന്തിച്ചത്. നമുക്കുശേഷവും സിനിമ എന്ന സംസ്കാരം ഇവിടെയുണ്ടാവണം. അത്രയും പോസിറ്റീവായി, ഏറെ ഇമോഷണലി, സ്നേഹത്തോടെയാണ് ഈ സിനിമയെ സമീപിച്ചത്. എനിക്കിഷ്ടമുള്ള സിനിമ ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടിയാണ് സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളുമുള്പ്പെടെയുള്ള പുതിയ ആളുകളെ സിനിമയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
വലിയ നടന്മാരിലേക്ക് എന്റെ സിനിമയെ കൊണ്ടുപോകാത്തതിന്റെ കാരണവും അതുതന്നെയാണ്. ഇതിന്റെ കാമറാമാന്, ബാക്ക് ഗ്രൗണ്ട് സ്കോറര്‍, ആര്‍ട്ട് ഡയറക്ടര്‍, അസി. ഡയറക്ടേഴ്സ്, കോസ്റ്റ്യൂം ഡിസൈനര്‍ എന്നിവരൊക്കെ പുതിയ ആളുകളാണ്. സീനിയേഴ്സായ മേക്കപ്പ്മാന് റോണക്സ്, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണന്, എഡിറ്റര്‍ കിരണ്‍ദാസ് എന്നിവരും ഒപ്പമുണ്ട്. ഇതിലെ പാട്ടുകളൊക്കെ വലിയ ഹിറ്റുകളായതും ഈ സിനിമയെ ആളുകളിലേക്ക് എത്തിച്ചു.
കഥയ്ക്കു പിന്നില്‍..?
ഏറെ നാളുകള്‍ക്കു മുമ്പ് ഇതിന്റെ ആശയം രൂപപ്പെടുത്തിയിരുന്നു. "രോമാഞ്ചം’ നിര്‍മിച്ച സമയത്ത് ഞാന്‍ അനുഭവിച്ച ഒരുപാടു പരീക്ഷണഘട്ടങ്ങളുണ്ട്. മാറിനിന്ന് സിനിമ ഇഷ്ടപ്പെടുകയും സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഞാന്‍ അതിലേക്ക് ഇറങ്ങേണ്ടിവന്നപ്പോഴാണ് അതിന്റെ കുറവുകളും ഗുണങ്ങളുമൊക്കെ നേരിട്ടറിഞ്ഞത്. അവിടെ എനിക്ക് ഏറെ വേദനകളും സങ്കടങ്ങളും, ഒപ്പം സന്തോഷങ്ങളും ഉണ്ടായിട്ടുണ്ട്.
ഏറെ ആളുകളെ മനസിലാക്കാനുമായി. "ഇങ്ങനെയാണോടാ സിനിമ’ എന്ന് ആശാന്റെ ഒരു ചോദ്യമുണ്ട് ഈ സിനിമയില്‍. അതു ഞാന്‍ മനസിലാക്കിയതു "രോമാഞ്ചം’ നിര്‍മിച്ചപ്പോഴാണ്. "സിനിമയില്‍ പണംമുടക്കി അപമാനിതരായ എല്ലാ നിര്‍മാതാക്കള്‍ക്കും ഈ സിനിമ സമര്‍പ്പിക്കുന്നു’ എന്നാണ് "ആശാന്റെ’ തുടക്കത്തില്‍ ഞാന്‍ എഴുതിയത്. പണം മുടക്കിയപ്പോള്‍ ഒരുപാടു വേദനകളാണു തിരിച്ചുകിട്ടിയത്. എന്തിനായിരുന്നുവെന്നുപോലും തോന്നിപ്പോയ ഒരവസ്ഥയുണ്ട്. സിനിമ എത്രത്തോളം വിജയിച്ചാലും നമുക്ക് അങ്ങനെയൊരു തോന്നല്‍ വരുന്നുണ്ടെങ്കില്‍...മറക്കാനാവാത്ത ആ ഓര്‍മകളില്‍ നിന്നാണ് ഞാന്‍ ഈ സിനിമ എഴുതിയത്.
ഇന്ദ്രന്‍സിനെ പരിഗണിച്ചത്..?

ഈ സിനിമ എഴുതുമ്പോള്‍ത്തന്നെ ഇന്ദ്രന്‍സായിരുന്നു മനസില്‍. അദ്ദേഹത്തിനു മാത്രമേ നിരവധി അഭിനയമുഹൂര്ത്തങ്ങളിലൂടെ കടന്നുപോകുന്ന ആ വേഷം അത്രമേല്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ പറ്റുകയുള്ളൂ. എല്ലാവര്ക്കുമിഷ്ടമുള്ള, ഹേറ്റേഴ്സ് ഇല്ലാത്ത ഒരു നടനാണ് ഈ വേഷം ചെയ്യേണ്ടത്. ഇന്ദ്രന്‍സ് ഒരു അസാധ്യ അഭിനേതാവാണ്. ഇതില്‍ അദ്ദേഹം നീട്ടിവളര്‍ത്തിയ മുടിയും മീശയുമൊക്കെയായി വിളയാടുകയാണ്. ആ കഥാപാത്രത്തെ വ്യക്തമായി നിര്‍വചിക്കുന്ന ലുക്ക്. ആ കഥാപാത്രത്തിന്റെയും സിനിമയുടെയും യാത്രയനുസരിച്ച് മീശ ഷേവ് ചെയ്തു കളയുന്നതുള്‍പ്പെടെ അദ്ദേഹത്തിന്റെ രൂപത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.
ജോമോന് ജ്യോതിറും ഷോബി തിലകനും..?

ജോമോന് ജ്യോതിര്‍ ഇന്ദ്രന്‍സിനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. പത്തു വര്‍ഷമായി അസി.ഡയറക്ടറാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അനന്തന് എന്ന കഥാപാത്രം. അയാള്‍ സിനിമയെ എത്രത്തോളം സ്നേഹിക്കുന്നു, സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടില്ലാത്ത അയാള്‍ എത്രത്തോളം ടെക്നിക്കലി ബ്രില്യന്റാണ് - അതെല്ലാം സിനിമയിലുണ്ട്.
ഷോബി തിലകന്റെയും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി മാറുകയാണ് ആശാന്. ഏറെ സിനിമകള്‍ ഹിറ്റാക്കിയിട്ടുള്ള പ്രശസ്ത സംവിധായകന് കെആര്‍എസ്- അതാണു വേഷം. സൂപ്പർസ്റ്റാർ കരണ്‍ചന്ദിന്റെ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി. അപ്പുണ്ണി ശശി, അബിന്‍ ബിനോ, കുടശനാട് കനകം, ജിനു ബെന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. നൂറ്റമ്പതോളം ആര്‍ട്ടിസ്റ്റുകളെ കാസ്റ്റിംഗിലൂടെ കണ്ടെത്തി.
ഇത്തരത്തിലൊരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നു മമ്മൂട്ടി പറഞ്ഞത്..?
ഇന്നു കേരളത്തെ ഏറ്റവുമധികം പ്രശ്നത്തിലാക്കുന്നതു വന്യജീവി ആക്രമണങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രാധാന്യമേറിയ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് മമ്മൂക്ക സിനിമയുടെ ഒടുവില്‍ പറയുന്നുണ്ട്.
അതിനുവേണ്ടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ ഇതിന്റെ കഥ പറയേണ്ടിവന്നു. തിരക്കഥ മൊത്തം കേട്ടതിന്റെ ആവേശത്തിലാണ് ട്രെയിലര്‍ ലോഞ്ചില്‍ അദ്ദേഹം അത്തരത്തില്‍ സംസാരിച്ചത്. ഈ സിനിമയ്ക്കുള്ളില്‍ പല സിനിമകള്‍ കാണാനാകുമെന്നും അദ്ദേഹം അവിടെ പറഞ്ഞിരുന്നു.
"അമ്പിളി’ക്കുശേഷം ഏഴു വര്‍ഷത്തെ ഇടവേള..?
"ഗപ്പി’ക്കും "അമ്പിളി’ക്കും ശേഷം വലിയ ഇടവേളയുണ്ടായെങ്കിലും ആ സിനിമകള്‍ ഇപ്പോഴും നിലനില്ക്കുന്നു, ജീവിക്കുന്നു എന്നതുതന്നെ എനിക്കുകിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഈ സിനിമയുടെ പ്രമോഷനുകളില്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ആ സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്. അതും വലിയ സന്തോഷമാണ്.
Tags : John Paul George interview aashan