വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

ഏതൊരു മനുഷ്യനും ആനന്ദം കണ്ടെത്താൻ ചില വഴികളുണ്ടാവും. ചിലതു നല്ല വഴികളാവും. ചിലതു മോശം വഴികളും. ഒരിക്കല്‍ ഇരുണ്ട വഴിയിലൂടെ ആനന്ദം കണ്ടെത്തിയാല്‍ പിന്നീടതു ശീലമാകും. അതൊരു സുഖമാകും. ജന്മനാ അത്തരം മോശം ശീലങ്ങളുടെ ജീനുകള്‍ കൂടി ഒരാളിലുണ്ടെങ്കില്‍ പിന്നെ എന്തു സംഭവിക്കുമെന്നു പറയേണ്ടതില്ലല്ലോ. അത്തരം ആനന്ദങ്ങള്‍ അതു ചെയ്യുന്നയാള്‍ക്കു ത്രില്ലാകുമ്പോള് പൊതുസമൂഹത്തില്‍ അതറിയപ്പെടുക ക്രൈം എന്നാവും. സ്വന്തം ആനന്ദപൂര്ത്തിക്കായി ക്രൈമുകളിലൂടെ നിരന്തരം സഞ്ചരിക്കുന്ന കഥാപാത്രമാണ് കളങ്കാവലിൽ മമ്മൂട്ടിയുടെ സ്റ്റാന്‍ലി ദാസ്.
പക്ഷേ, വില്ലനിസം എത്രമേല്‍ കളംനിറഞ്ഞാലും നീതിയുടെ കാവലാള്‍ അധര്‍മത്തിനു പിന്നാലെയുണ്ടാവും. മനുഷ്യജീവിതമെന്ന കളത്തിനു കാവലായി നില്ക്കുന്ന ജയകൃഷ്ണന് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത് നടന് വിനായകന്. നായകവേഷം അതിന്റെ എല്ലാവിധ നിര്‍വചനങ്ങളെയും ആഘോഷിക്കുന്ന രീതിയില്‍ നിറഞ്ഞാടാന്‍ വിനായകന് അവസരമൊരുക്കിയ കഥാപാത്രം. സ്റ്റാന്‍ലി ദാസ് മമ്മൂട്ടിയുടെ കരിയറില്‍ എന്നതുപോലെ തന്നെ ജയകൃഷ്ണന് വിനായകന്റെ നടനജന്മത്തിനു പുതിയ അര്‍ഥങ്ങളും നിറങ്ങളും സമ്മാനിക്കുകയാണ്. വില്ലനിസത്തിന്റെ ഉന്മാദരസങ്ങളില് അഴിഞ്ഞാടുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനു മുന്നില്‍ പേരിനൊരു നായകനല്ല വിനായകന്റെ ജയകൃഷ്ണന്. അതിന്റെ നിറഭേദങ്ങളും രസച്ചാര്ത്തുകളും സിനിമ കണ്ടുതന്നെയറിയണം.
ഡീയസ് ഈറെയിലെ മധുസൂദനന് പോറ്റിക്കുശേഷം തികച്ചും സ്വാഭാവികമായി കഥാപാത്രത്തിലേക്കു കയറി വിളങ്ങുന്ന, സ്ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിക്കുന്ന ജിബിന്‍ ഗോപിനാഥ് എന്ന നടന്റെ ആനന്ദ് എന്ന ത്രൂഔട്ട് പോലീസ് വേഷമാണ് കളങ്കാവലിന്റെ മറ്റൊരു തിളക്കം. ഇരുപതിലധികം നായികമാര്‍ക്കൊപ്പമാണ് മമ്മൂട്ടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അത് അത്തരമൊരു റിക്കാര്ഡിനുവേണ്ടിയുള്ള കാസ്റ്റിംഗ് അല്ല. ശ്രുതി രാമചന്ദ്രന് മുതല്‍ ഗായത്രി അരുണ്‍ വരെ നീളുന്നു ആ ലിസ്റ്റ്. കഥ ആവശ്യപ്പെടും വിധമുള്ള കാസ്റ്റിംഗാണത്. അതും മലയാള സിനിമാചരിത്രത്തിന്റെയും മമ്മൂട്ടിക്കമ്പനിയുടെയും ഭാഗമാവുകയാണ്.
ഇതു സയനൈഡ് മോഹന്റെ കഥയാണെന്ന മട്ടില്‍ ചില കഥകള്‍ കുറേ നാളുകളായി പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ, കളങ്കാവല്‍ പറയുന്നതു പൂര്‍ണമായും സയനൈഡ് മോഹന്റെ കഥയല്ല. ആ സംഭവം ഈ സിനിമയ്ക്കു പ്രേരണയായി എന്നതു വ്യക്തം. ഇതിലുമുണ്ട് ചില സയനൈഡ് പ്രയോഗങ്ങള്‍. പക്ഷേ, ആ സംഭവം തന്നെയാണിതെന്നു കരുതി ഈ സിനിമ തിയറ്ററില്‍ മിസ് ചെയ്താല്‍ നഷ്ടം നിങ്ങള്‍ക്കു തന്നെയാവും. ഇതു മറ്റൊരു കഥയാണ്. തുടക്കവും ഒടുക്കവും കഥാപശ്ചാത്തലവുമൊന്നും സയനൈഡ് മോഹന്‍ സംഭവം പോലെയല്ല. ഇന്നാട്ടിലെ ധാരാളം ക്രൈം സംഭവങ്ങളില്‍ നിന്നുള്ള പല അംശങ്ങളും ഈ സിനിമയിലുണ്ട്. അതിലൊന്നുമാത്രമാണു സയനൈഡ് മോഹന്‍ സംഭവം.
ചിലര്‍ ആനന്ദം കണ്ടെത്തുന്ന വഴികള്‍ എന്ന ഒന്നാം അധ്യായം മുതല്‍ കൊലവെറിയെന്ന എട്ടാം അധ്യായംവരെ നീളുന്ന കളങ്കാവല്‍ കാഴ്ചകള്‍. റെഡ് ബാക്ക് സോംഗില്‍ തുടങ്ങി നിലാ കായും, എന്‍ വൈഗൈ, അന്തി മാലൈ, നീ മലര്ഗളില് എന്നീ തമിഴ്ഗാനങ്ങളിലൂടെ സസ്പെന്‍സും ത്രില്ലും വാരിവിതറിയൊഴുകുന്ന കഥാസഞ്ചാരം. ഒരു ഘട്ടത്തില്‍ പ്രവചനാതീതമാകുന്ന, അല്പം ടെൻഷനടിപ്പിക്കുന്ന കഥാമൂഹൂര്ത്തങ്ങള്. കഥവഴികളിലൂടെ നിരന്തരം തെന്നിനീങ്ങുന്ന സ്റ്റാന്‍ലിയുടെ കാറിനും സ്റ്റാന്‍ലി നിരന്തരം റേഡിയോയില്‍ കേള്‍ക്കുന്ന നൊസ്റ്റാള്‍ജിക് തമിഴ് ഗാനങ്ങള്‍ക്കും കഥയിലും അന്വേഷണവഴികളിലും പ്രാധാന്യമുണ്ടോ എന്നതും സിനിമ കണ്ടുതന്നെ അറിയണം. വിനായകന് പോലീസ് ഓഫീസറാണെന്നു പറഞ്ഞുവല്ലോ. പക്ഷേ, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട സസ്പെന്‍സും സിനിമ കണ്ടു തന്നെ അറിയുന്നതാണു രസം.

കളങ്കാവല്‍ വിചിത്രമായ ഒരു യാത്രയുടെ കഥ കൂടിയാണ്. കുടുംബസ്ഥരാണു നായകനും വില്ലനും. കുടുംബങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന ഒരു സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണത്. അരികത്തുണ്ടെങ്കിലും അയാള്‍ തിരിച്ചറിയപ്പെടുന്ന മൂഹൂര്ത്തിലേക്കുള്ള യാത്രയാണത്. ആ യാത്രയില്‍ ഒട്ടും ലാഗടിപ്പിക്കാതെ പ്രേക്ഷകരെ അതിലേക്കു വലിച്ചടിപ്പിക്കുന്നതു നിഗൂഢതകളുള്ള ഒരു കാറും അതിനു പിന്നാലെ പായുന്ന ഒരു ജീപ്പും തമിഴ് നാടിന്റെ ഇതുവരെ കാണാത്ത നിരത്തുകളും വരണ്ട ഗ്രാമ പശ്ചാത്തലങ്ങളും നിലാ കായും വെളിച്ചം പോലെയുള്ള തമിഴ് പാട്ടുകളും മുജീബ് മജീദിന്റെ ത്രില്ലടിപ്പിക്കുന്ന സംഗീതവുമൊക്കെയാണ്. കുഞ്ചന്‍, കൊല്ലം തുളസി തുടങ്ങി ഒരു നിര ആര്‍ട്ടിസ്റ്റുകളെയും കഥവഴിയില്‍ കണ്ടുമുട്ടാം.
സിഗരറ്റ് കടിച്ചുപിടിച്ചും അതു ചുണ്ടില്‍ റോള്‍ ചെയ്തും വല്ലാത്തൊരു നോട്ടത്തിലും ചിരിയിലും തുടങ്ങിയതാണ് കളങ്കാവല്‍ വര്‍ത്തമാനങ്ങള്‍. തുടക്കം മുതല്‍ അവസാനത്തെ സീന്‍ വരെ കില്ലിംഗ് അഡിക്ഷന് രക്തത്തിലലിഞ്ഞ ഒരു അസാധാരണ മനുഷ്യന്റെ വല്ലാത്തൊരു കഥയാണത്. അത്തരമൊരു അഡിക്ഷനുമായി കളം നിറഞ്ഞുനില്ക്കുന്ന ഒരു സാമൂഹികഭീഷണിയെ, മനുഷ്യനെന്നു കൂടി വിളിക്കാനാവാത്ത ഒരു ദുഷ്ടജന്‍മത്തെ തളയ്ക്കാന്‍ ക്ഷമയോടെ, തന്ത്രങ്ങളുമായി പിന്നാലെ കൂടിയ നത്ത് ജയകൃഷ്ണന് എന്ന പോലീസ് ഓഫീസറുടെ കഥയാണ് വാസ്തവത്തിൽ കളങ്കാവല്‍.
കഥ തീരുമ്പോള്‍ ആരാവും കളത്തില്‍ ശേഷിക്കുന്നതെന്നും കളം നിറഞ്ഞാടുന്നതെന്നും അറിയാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം. മമ്മൂട്ടിക്ക് ഇതുക്കുംമേലെ ഒരു വില്ലനെ കൊടുക്കാന്‍ ഇനി എത്രമേല്‍ ഉറക്കമിളയ്ക്കേണ്ടിവരും നമ്മുടെ തിരക്കഥയെഴുത്തുകാരും സംവിധായകരും!
Tags : kalamkaval review mammootty vinayakan review