ശ്രവണ പരിമിതിയുള്ളവരെ കേള്‍വിയുടെ ലോകത്തേക്കു കൈപിടിച്ചുയര്‍ത്താൻ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ. കേള്‍വി പരിമിതിയുള്ള നിര്‍ധനര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ ലഭ്യമാക്കുന്ന ഫൗണ്ടേഷന്റെ കാതോട് കാതോരം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി.
മമ്മൂട്ടി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. കേള്‍വി എന്നത് ഒരു അനുഗ്രഹമാണെന്നും അതു ലഭിക്കാതെ പോയ ധാരാളം പേരുണ്ടെന്നും അവര്‍ക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിര്‍ക്കുക.
ഇതാണ് ഭൂമിയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടിയുമായി ചേര്‍ന്നു വീണ്ടും ഒരു മഹത്തായ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു. ഫൗണ്ടേഷൻ ചെയര്മാന് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാളിരാജ് മഹേഷ് കുമാര്‍, വിജു ജേക്കബ്, റോയ് എം. മാത്യു, റോബര്‍ട്ട് കുര്യാക്കോസ്, സി. പി. സാലിഹ് , എ. മോഹനന്, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിവരങ്ങൾക്ക്: ഫോണ്‍ 75590 22111.
Tags : mammootty care share and foundation