24-ാം വയസിൽ കാൻസർ സ്ഥിരീകരിച്ചെന്നും പിന്നീട് അതുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയില്ലെന്ന് മംമ്ത പറയുന്നു.
ചികിത്സയുടെ ഭാഗമായുള്ള ട്രാൻസ്പ്ലാന്റ് നടപടികൾക്ക് മുൻപ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്നും ട്രാൻസ്പ്ലാന്റ് പൂർത്തിയായതിന് ശേഷം താനാണ് അണ്ഡം ശീതികരിക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിച്ചതെന്നും മംമ്ത വെളിപ്പെടുത്തി.
''എനിക്ക് കാൻസർ ആണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണ്. 27-28 വയസിലാണ് ട്രാൻസ്പ്ലാന്റ് ചെയ്യുന്നത്. എന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടർമാർക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ അതിനെപ്പറ്റി പോയി ചോദിക്കുന്നത്.
അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങൾ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തൻ ന്യായമാണ്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാൻ ആണ്. അന്നൊക്കെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഞാൻ അവരെ കുറ്റം പറയുന്നില്ല, പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നത്.
അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കൾ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആൾക്കാർക്ക് സിംപതിയാണ്. അത് രോഗിക്ക് ടോക്സിക്കാണ്.
പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും.
അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കൊണ്ടും കരയുന്നത് കൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.
ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റ് ആക്കുക. അത് രോഗിയെ ഒരുപാട് സഹായിക്കും. കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക.
ജീവിത ശൈലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. കാൻസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിത ശൈലിയായിരുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാൻസർ വന്നു.’’ മംമ്ത മോഹൻദാസ് പറയുന്നു.
Tags : mamta mohandas cancer