വർഷങ്ങൾക്കുമുൻപ് ഒരു പ്രമുഖ മലയാളം ചാനൽ നടത്തിയിരുന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചു ശ്രീനിവാസൻ സംസാരിച്ചിരുന്നു. സ്വതസിദ്ധമായ ആക്ഷേപഹാസ്യ ശൈലിയിൽ തന്നെ. ഷൂട്ടിംഗ് ലൊക്കേഷനിൽ നൃത്തരംഗം അഭിനയിക്കാനായി വളരെ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്ന മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശങ്ങൾ...
‘ആറടി ഉയരമുള്ള നടൻ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്നതു കാണാൻ വളരെ ബോറാണ് ' എന്ന രീതിയിൽ ആ സംഭാഷണം നീണ്ടു പോയി.ഒരിടവേളയ്ക്കുശേഷം നടൻ ശ്രീനിവാസനും കുടുംബവുമായുള്ള ഒരു അഭിമുഖത്തിനിടയിൽ ഇക്കാര്യം മമ്മൂട്ടിയുടെ വലിയൊരു ആരാധകൻ കൂടിയായ വിനീത് ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അന്ന് ശ്രീനിവാസന്റെ മകൻ വിനീത് സിനിമയിൽ ഗായകനായി ചുവടുറപ്പിച്ചു തുടങ്ങുന്ന സമയമാണ്. കുടുംബ അഭിമുഖം നടത്തുന്ന അതേ ചാനൽ തന്നെയാണ് സിനിമാ പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നത്. സിനിമാ പരിപാടിയെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ അഭിപ്രായത്തെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് പറയാതെ വിനീത് ശ്രീനിവാസൻ പ്രതികരിക്കുന്നു
- ‘മലയാളത്തിലെ പ്രഗല്ഭനായ നടന് ഇടയ്ക്കിടയ്ക്ക് അച്ഛൻ പണി നൽകാറുണ്ട്. അത് എനിക്ക് ഇഷ്ടമല്ല' അച്ഛനോട് ഇക്കാര്യം പറഞ്ഞിട്ടില്ലേ എന്നായി അവതാരകൻ. അച്ഛനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ കുറച്ചു പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നുവത്രേ...അച്ഛന്റെ മറുപടി.
ഇത് കേട്ടുകൊണ്ട് അടുത്തിരുന്ന ശ്രീനിവാസൻ അല്പം ഗൗരവത്തിൽ വിനീതിനോട് ചോദിക്കുന്നു... ഈ സൂപ്പർതാരത്തെ തേജോവധം ചെയ്യുവാൻ ഞാൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ് എന്ന് തോന്നുന്നുണ്ടോ അതേ നാണയത്തിൽ തന്നെ വിനീത് ശ്രീനിവാസൻ മറുപടി പറയുന്നു. വാസ്തവം ആണെങ്കിലും അല്ലെങ്കിലും പണിഞ്ഞു കൊണ്ടിരിക്കുകയല്ലേ.
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു അഭിമുഖമാണ് ഇത്. ചെറുപ്പം വിട്ടുമാറാത്ത ശ്രീനിവാസനാണ് ഇതിൽ എന്നർഥം. ടിവിയിൽ അക്കാലത്ത് ഈ അഭിമുഖം കണ്ട ഭൂരിഭാഗം മലയാളികളും കരുതിയത് സൂപ്പർ - ഗ്ലാമർ താരം മമ്മൂട്ടിയോട് ഉള്ളിന്റെയുള്ളിൽ ശ്രീനിവാസന് നീരസമോ, അസൂയയോ ഒക്കെ ഉണ്ടാവും എന്നാണ്.
ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് തൊണ്ണൂറ് ശതമാനം മലയാളികൾക്കും അന്ന് അറിയുമായിരുന്നില്ല. ആരെന്ത് ചിന്തിച്ചാലും പറഞ്ഞാലും കൂസലില്ലാത്ത ശ്രീനിവാസൻ ഇതേക്കുറിച്ച് പിന്നീട് ഒരു ന്യായീകരണവും നടത്തിയതായും അറിയില്ല.
പിൽക്കാലത്ത് സ്വന്തം വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ നൽകിയ അഭിമുഖം കണ്ടപ്പോഴാണ് മമ്മൂട്ടിയുമായുള്ള ശ്രീനിവാസന്റെ അഗാധമായ ഹൃദയബന്ധം പ്രേക്ഷകർ തിരിച്ചറിയുന്നത്! വിനീത് ശ്രീനിവാസനും അപ്പോഴായിരിക്കാം ഒരുപക്ഷേ, കഥകൾ മനസിലാക്കുന്നത്.
അച്ഛനും തന്റെ ആരാധനപാത്രമായ സൂപ്പർതാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നെങ്കിൽ അഭിമുഖത്തിൽ വന്നു ‘പണി' നൽകുന്നതിലുള്ള സ്വന്തം വേദന വിനീത് പറയുമായിരുന്നില്ലല്ലോ. (പരസ്പരം എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഇരുവർക്കും ഉണ്ടായിരുന്നു എന്ന കാര്യം വളരെ ചെറുപ്പമായിരുന്ന വിനീതിന് അന്ന് അജ്ഞാതമായിരുന്നിരിക്കണം).
ഇപ്പോൾ യൂട്യൂബുകളിലൂടെയും മറ്റും വലിയൊരു വിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞുകഴിഞ്ഞ ശ്രീനിവാസന്റെ കല്യാണ കഥയിലെ രത്നചുരുക്കം ഇതാണ്. സ്വന്തം നാട്ടുകാരിയായ വിമലയുമായുള്ള പ്രണയ വിവാഹത്തിന് പലവിധ തടസങ്ങൾ നേരിട്ടപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു ശ്രീനിവാസൻ.
1984 ജനുവരിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ശ്രീനിവാസന്റെ അമ്മ ഒരു നിബന്ധന മാത്രമാണ് മുന്നോട്ടു വച്ചത്. വിമലയുടെ കഴുത്തിൽ ശ്രീനിവാസൻ സ്വർണത്തിൽ പണിഞ്ഞ ഒരു താലികെട്ടണം...
പി. എ.ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെ 1976 ൽ തന്നെ ശ്രീനിവാസൻ ചലച്ചിത്രലോകത്ത് എത്തിയെങ്കിലും സാമ്പത്തികമായി ചുവട് ഉറച്ചിട്ടില്ലാത്ത കാലമാണ്. അക്കാലത്ത് ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ശ്രീനിവാസൻ. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയുമാണ് നിർമാതാക്കൾ. അടുത്ത ദിവസം നടക്കുന്ന തന്റെ വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞുവെങ്കിലും നിർമാതാവായ ഇന്നസെന്റിന്റെ കൈവശവും നടനു പ്രതിഫലമായി നൽകാനുള്ള പണം ഉണ്ടായിരുന്നില്ല.
ഒടുവിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസിന്റെ വളവിറ്റാണ് കുറച്ച് പണം നൽകുന്നത്. വധുവിനുള്ള പുടവയും മറ്റും വാങ്ങിക്കഴിഞ്ഞപ്പോൾ പിന്നീട് നവവരന്റെ കൈയിൽ 400 രൂപ മാത്രം ബാക്കി.
താലി വാങ്ങാൻ ഉള്ള പണത്തിനായി ശ്രീനിവാസൻ നേരേ പുറപ്പെടുന്നത് സിനിമാരംഗത്ത് അന്ന് ഏതാണ്ട് ചുവടുറപ്പിച്ച കഴിഞ്ഞ മമ്മൂട്ടിയുടെ അരികിലേക്ക്. കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അന്ന് മമ്മൂട്ടി.
'നാളെ എന്റെ വിവാഹമാണ് 'എന്ന് പ്രിയ സുഹൃത്ത് ശ്രീനിവാസൻ പറയുന്നതുകേട്ട് ആദ്യം അമ്പരന്നു പോയി മമ്മൂട്ടി. ശ്രീനിവാസൻ ആവശ്യപ്പെട്ടതനുസരിച്ച് നവവധുവിന്റെ കഴുത്തിൽ അണിയിക്കാനുള്ള സ്വർണ ത്താലി വാങ്ങാൻ 2,000 രൂപ അന്ന് മമ്മൂട്ടി ശ്രീനിവാസന് നല്കി.
ശ്രീനിവാസന്റെ വിവാഹം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ ഫ്ലാഷ് ബാക്ക് പ്രേക്ഷക ലോകം അറിയുന്നത്. സിനിമ രംഗത്തും എത്രപേർക്ക് ഈ സത്യം അറിയാമായിരുന്നു എന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങൾ സജീവമായതോടെയാണ് ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഇപ്പോൾ ശ്രീനിവാസന്റെ വിയോഗ വേളയിൽ വീഡിയോ വൈറലായി മാറുകയാണ്.
തന്റെ വിവാഹത്തിന് താലി വാങ്ങാനുള്ള പണം നൽകിയ മമ്മൂട്ടിയോട് ശ്രീനിവാസന് ഉണ്ടായിരുന്ന സ്നേഹവും കടപ്പാടും ഏറെ ആഴമുള്ളതായിരുന്നു എന്നു വേണം കരുതാൻ. അതിന് ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട്. ശ്രീനിവാസൻ പലപ്പോഴും സ്വന്തം അമ്മയുമായുള്ള ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് സംസാരിക്കാറുണ്ട്. അമ്മയുടെ സ്നേഹം ഒട്ടും പ്രകടനപരമായിരുന്നില്ല,എന്നാൽ അമ്മ തന്റെ കൈയിൽ ചെറുതായൊന്ന് തലോടുമ്പോൾ പോലും ആ സ്നേഹത്തിന്റെ അഗാധത തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എന്നൊക്കെ. അമ്മയെക്കുറിച്ച് പറയുമ്പോൾ പൊതുവേ എല്ലാവരെയും വട്ടം കറക്കി രസിക്കുന്ന ശ്രീനിവാസൻ വികാരഭരിതനാകുന്നതും കാണാം.
വിവാഹത്തിന് ശ്രീനിവാസന്റെ അമ്മ മുന്നോട്ടുവച്ച ഒരേയൊരു ആഗ്രഹമാണ് സ്വർണ്ണത്താലി ചാർത്തൽ. വീട്ടുകാരുടെ യാതൊരു പിന്തുണയും ഇല്ലാതെ നടന്ന വിവാഹമാണ്. പണത്തിനുവേണ്ടി അന്ന് ഏറെ ബുദ്ധിമുട്ടിയിരുന്ന ശ്രീനിവാസന് മമ്മൂട്ടിയുടെ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷേ, അമ്മയുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ പോലെ പണമിടപാടുകൾ അത്ര എളുപ്പമല്ലാത്ത ഒരു കാലയളവിൽ, ഒരു ദിവസം കൊണ്ട് പണം ലഭ്യമാക്കുക അതീവ പ്രയാസകരമാണ്.
അതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ഉള്ളറകളിൽ എങ്ങോ മമ്മൂട്ടിയോടുള്ള തീരാത്ത സ്നേഹം ശ്രീനിവാസൻ കരുതി വച്ചിരിക്കാം.. പുറമേക്ക് പക്ഷേ, അധികം പ്രകടിപ്പിക്കലൊന്നും ഉണ്ടായില്ലെന്നു മാത്രം.
സ്വകാര്യ സംഭാഷണങ്ങളിൽ മമ്മൂട്ടിയോടുള്ള ഹൃദയവികാരം ശ്രീനിവാസൻ പ്രകടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. അഭിമുഖങ്ങളിലും തുറന്ന വേദികളിലും ‘ട്രോളു'കളാണ് അദ്ദേഹം അധികവും നടത്തിയിരുന്നത്. മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെക്കുറിച്ചും മറ്റുമുള്ള ചില സംഭാഷണങ്ങൾ ഒഴികെ അധികവും ട്രോളുകളാണ് ഉണ്ടായത്. മമ്മൂട്ടിയെ താൻ പ്രശംസിക്കാറില്ല എന്ന് രോഗഗ്രസ്ഥനായ ശേഷം നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിലും ശ്രീനിവാസൻ പറയുന്നത് കേട്ടു.
സ്വയം പരിഹസിക്കുക അഥവാ ‘സെൽഫ് ട്രോളി'ന്റെ ആളായ ശ്രീനിവാസൻ അടുപ്പമുള്ളവരെയെല്ലാം ഇങ്ങനെ ട്രോളിയും ചിരിപ്പിച്ചുമാണ് ജീവിച്ചത്; ശ്രീനിവാസൻ സിനിമകളിൽ എന്നപോലെ തന്നെ...
അപ്പോൾ പുറമേയ്ക്ക് താൻ ഒരിക്കലും പ്രകടിപ്പിക്കാത്ത അല്ലെങ്കിൽ പ്രകടിപ്പിക്കാൻ ശ്രമിക്കാത്ത ആ സ്നേഹം തന്നെയാവും ശ്രീനിവാസൻ എഴുതിയ, കഥ പറയുമ്പോൾ എന്ന സിനിമയിൽ നമ്മൾ കണ്ടത്.
2007 ൽ ശ്രീനിവാസന്റെ തന്നെ തിരക്കഥയിലും സഹനിർമാണത്തിലും പുറത്തുവന്ന കഥ പറയുമ്പോൾ എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ അശോക് രാജ്, ബാലൻ (ശ്രീനിവാസൻ )എന്ന പഴയ സ്നേഹിതനെ കാണാൻ വരുന്ന രംഗമുണ്ട്. സിനിമയുടെ അവസാന രംഗം!
കണ്ണീരൊഴുക്കിക്കൊണ്ടുള്ള ശ്രീനിവാസന്റെ വാക്കുകൾ കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ ഇന്നും കാണാൻ കഴിയില്ല..പശ്ചാത്തലത്തിൽ അപ്പോൾ ഉയരുന്ന ഒരു പ്രത്യേകതരം സംഗീതവും ഹൃദയത്തെ തൊടുന്നതാണ്.
കഴിഞ്ഞദിവസം ശ്രീനിവാസന്റെ കണ്ടനാടുള്ള പാലാഴി എന്ന വസതിയിൽ ഒന്നും മിണ്ടാതെ ശ്രീനിവാസൻ കിടന്നപ്പോൾ, സൂപ്പർതാരം മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിക്കാൻ കടന്നു വന്നു. ഈ രംഗം സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് കഥ പറയുമ്പോൾ എന്ന സിനിമയിലെ അവസാന രംഗത്തെ പശ്ചാത്തല സംഗീതം ഉപയോഗിച്ച ടി.വി ചാനലുകൾ ഉണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വിയോഗ വാർത്ത സംപ്രേഷണം ചെയ്യുന്നതിനെ കുറിച്ചുള്ള കടുത്ത വിമർശനങ്ങൾ ചില യൂട്യൂബ് അവതാരകർ ഇപ്പോൾ വലിയ രീതിയിൽ ഉയർത്തുന്നുണ്ട്. സെലിബ്രിറ്റികളുടെ വിയോഗരംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിലെ ശരി-തെറ്റുകൾ മറ്റൊരു വിഷയമാണ്.
എങ്കിലും സാധാരണക്കാരനായ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി, പ്രിയ മിത്രത്തെ കാണാൻ കയറിവന്ന സമയത്ത്, 'കഥ പറയുമ്പോൾ ' ഓർമ്മിച്ചു പോയത് തെറ്റല്ല ! സിനിമയെ സ്നേഹിക്കുന്ന ഏതൊരു ആസ്വാദകനും ആ സമയത്ത് അശോക് രാജിനെയും അശോക് രാജിന്റെ ബാലനെയും ഓർമിച്ചു പോകും! കാരണം, സ്വന്തം ഹൃദയത്തിനുള്ളിൽ എവിടെയോ താൻ പോലും അറിയാതെ സൂക്ഷിച്ചു വച്ച ഒരു സ്നേഹം-കടപ്പാട് മമ്മൂട്ടിയോട്, ശ്രീനിവാസനുണ്ടായിരുന്നു.
നടനപ്പുറം, തിരക്കഥാകൃത്തിനപ്പുറം പച്ചയായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ഊറി വന്ന ആ സ്നേഹമാണ് ശ്രീനിവാസൻ, കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കു നൽകിയത്. (സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്റെ ബാലനോട് കടപ്പാടുള്ളത് )ആ സ്നേഹത്തിന്റെ ഉറവിടം പക്ഷേ, ശ്രീനിവാസന്റെ ഹൃദയത്തിന്റെ ആഴങ്ങൾ തന്നെയാണ്.
അതു കൊണ്ടല്ലേ കഥ പറയുമ്പോൾ എന്ന സിനിമയുടെ അവസാന രംഗം കണ്ട് നമ്മൾ ഇന്നും കരയുന്നത്...
Tags : sreenivasan mammootty