ശ്രീനിവാസൻ മരിക്കുന്നതിന്റെ തലേദിവസം ധ്യാൻ ശ്രീനിവാസൻ തൃശൂരിൽ ഒരു സ്കൂൾ വാർഷികത്തിലായിരുന്നു. രാത്രി നടന്ന വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു താരം. ആ പ്രസംഗത്തിൽ ധ്യാൻ ഏറ്റവും കൂടുതൽ സംസാരിച്ചത് തന്റെ പിതാവിനെക്കുറിച്ചായിരുന്നു എന്നതായിരുന്നു അതിലെ യാദൃശ്ചികത.
തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം തന്റെ അച്ഛനാണ് എന്നാണ് പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിൽ ധ്യാൻ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ നൽകിയ വ്യക്തി അച്ഛനാണെന്നും അദ്ദേഹത്തിന്റെജീവിതയാത്ര അതിശയിപ്പിക്കുന്നതാണെന്നും ധ്യാൻ വേദിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആ വാക്കുകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ അച്ഛൻ ഈ ലോകത്തോട് വിടപറയുമെന്ന് ധ്യാൻ കരുതിയിരുന്നില്ല. അച്ഛന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ധ്യാനിന്റെ കണ്ട് മലയാളികളുടെ ഉള്ളുലഞ്ഞു.
ഒരാളുടെ ഓട്ടോബയോഗ്രഫിയാണ്, അതിൽ കുറച്ചു സാധനങ്ങളൊക്കെ ഞാൻ വായിച്ചു. നിനക്ക് പ്രചോദനം കിട്ടുവാനുള്ളത്, നമുക്ക് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. ഞാൻ അത് വായിച്ചപ്പോൾ കുറച്ച് മോട്ടിവേറ്റഡ് ആയി.
നമുക്ക് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം കിട്ടും. പക്ഷെ നമുക്ക് ഏറ്റവും കൂടുതൽ പ്രചോദനം കിട്ടുന്നത് നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ നിന്നോ നമ്മൾ കണ്ട മനുഷ്യന്മാരിൽ നിന്നോ ഒക്കെ ആയിരിക്കും. എനിക്ക് ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ്. എന്റെ അച്ഛൻ പറഞ്ഞ കഥകളിൽ അദ്ദേഹം ജീവിച്ച ജീവിതമാണ്.
മലബാറിലെ തലശേരി പോലെയുള്ള സ്ഥലത്തുനിന്ന് ചെന്നൈയിൽ വന്ന്, സിനിമയിൽ വന്ന്, അവിടെ ഒരു രീതിയിലും രക്ഷപെടില്ല എന്ന് മനസിലായി അഭിനയിക്കാൻ വന്ന ഒരാളാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ ഒരു സഞ്ചാരമുണ്ട്, അത് വളരെ വലുതാണ്.
അദ്ദേഹത്തിന് ഒരു പ്രിവിലേജും ഉണ്ടായിരുന്നില്ല. എനിക്ക് എല്ലാ പ്രിവിലേജുകളും ഉണ്ട്, ഞാൻ ശ്രീനിവാസന്റെ മകനാണ്, നെപ്പോ കിഡ് ആണ്. പക്ഷെ ഇതൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ യാത്ര എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ പഠിക്കാനായി ചെന്നൈയിലേക്ക് വന്നപ്പോൾ, അച്ഛൻ സ്ഥിരമായി ചെന്നൈയിൽ മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കുമൊക്കെ പോയിരുന്നത് എപ്പോഴും ഒരു ഹോട്ടലിലാണ്. അശോക് നഗറിലെ ഗോകുലം എന്ന ഹോട്ടൽ. ഈ ഹോട്ടൽ ആരുടെയാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.
കോടമ്പാക്കത്ത് ബ്രിഡ്ജ് കയറുന്ന സമയത്ത് വലിയ അക്ഷരത്തിൽ സൈഡിൽ എഴുതി വച്ചിട്ടുണ്ട് ശ്രീ ഗോകുലം ചിറ്റ്സ്. അച്ഛൻ ഇടയ്ക്കിടെ ഈ ഹോട്ടലിൽ പോകുന്ന സമയത്ത് ഞാൻ ആദ്യമായി അച്ഛന്റെ വായിൽ നിന്ന് ഗോകുലം ഗോപാലൻ എന്ന പേര് കേട്ടു. അച്ഛൻ അന്ന് പറഞ്ഞു ഇദ്ദേഹം നമ്മുടെ നാട്ടുകാരനാണ്, വടകരക്കാരനാണ് എന്ന്. ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Tags : sreenivasan dhyan sreenivasan malayalam cinema