വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ മകൾക്ക് ആശംകളുമായി സുചിത്ര മോഹൻലാൽ.
മകൾ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മോഹൻലാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും മക്കളുടെ ഭാവികാര്യങ്ങളിൽ പിന്തുണ നൽകേണ്ടത് തങ്ങളുടെ കടമയായതുകൊണ്ട് തങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നാണ് സുചിത്ര മോഹൻലാൽ പറഞ്ഞത്.
മകനും മകളും ചേർന്ന് പണ്ടൊരിക്കൽ വീട്ടിൽ ആംഗ്രി വിസ്മയ എന്നൊരു ഹോം സിനിമ ചെയ്തിരുന്നെന്നും അതിന്റെ കാമറ ചെയ്തത് താനായിരുന്നുവെന്നും സുചിത്ര ഓർത്തെടുത്തു.
'ചേട്ടന്റെ ഭാര്യ എന്നതിലുപരി മായയുടെ അമ്മയായിട്ടാണ് എനിക്ക് ഉപദേശം നൽകാനുള്ളത്. കൊടുക്കാനുള്ള ഉപദേശം ഞാൻ നേരത്തെ തന്നെ കൊടുത്തിട്ടുണ്ട്. ഇനി അത് ഇവിടെ പറഞ്ഞ് എല്ലാവരെയും ബോറടിപ്പിക്കേണ്ട കാര്യമില്ല.
എനിക്കിത് വളരെ അഭിമാനകരമായ നിമിഷമാണ്. എങ്ങനെയാണ് ഇത് പറയേണ്ടതെന്ന് അറിയില്ല. ഇന്ന് എനിക്കേറ്റവും പ്രിയങ്കരമായ ദിവസമാണ്, കാരണം എന്റെ മകൾ വിസ്മയ സിനിമയുടെ മനോഹര ലോകത്തേക്ക് കാലെടുത്തു വാക്കുകയാണ്.
ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറെ കൊല്ലത്തിന് മുൻപുള്ള ഒരു ഫ്ലാഷ്ബാക് സീനാണ് ഓർമ വരുന്നത്. അപ്പുവിന് 12 ഉം മായയ്ക്ക് 8 ഉം വയസ്സുള്ളപ്പോൾ വീട്ടിൽ ഞങ്ങൾ 'ആംഗ്രി മായാ' എന്നൊരു ഹോം സിനിമ ഉണ്ടാക്കി.
അപ്പു ആയിരുന്നു അത് സംവിധാനം ചെയ്തത്. മായയാണ് അതിലെ പ്രധാന താരം. അപ്പുവും അഭിനയിക്കുന്നുണ്ട്. ഞാൻ കാമറയുടെ പിന്നിൽ നിന്നു. എന്നിട്ടും ഈ രണ്ടു പിള്ളേരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുമെന്ന് അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.
ഇതെല്ലാം ദൈവത്തിന്റെ തീരുമാനങ്ങളാണ്. ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഈ ലോകം തന്നെ കൂടെ നിൽക്കുന്നു. ഈ വർഷം എനിക്ക് ഞങ്ങൾക്ക് ഒരുപാട് സ്പെഷൽ ആണ്. കാരണം എന്റെ ചേട്ടന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടി, ഇന്ന് അപ്പുവിന്റെ ഡീയസ് ഈറേയുടെ റിലീസ് ആണ്.
അതെന്താ സ്പെഷൽ എന്ന് ചോദിച്ചാൽ, എല്ലാ വർഷവും കുറെ സിനിമകൾ ചെയ്യുന്നവരുണ്ട്. പക്ഷേ ഇവൻ രണ്ടു വർഷത്തിൽ ഒരു പടം ചെയ്യും, അപ്പൊ അത് എന്നെ സംബന്ധിച്ച് അവൻ ഒരു പുതിയ പടം ചെയ്യുന്നതുപോലെ ആണ്, അതുകൊണ്ട് എനിക്ക് സ്പെഷൽ ആണ്. ഈ അവസരത്തിൽ ഡീയസ് ഈറേയുടെ അണിയറപ്രവർത്തകർക്ക് ഞാൻ എല്ലാ വിജയവും ആശംസിക്കുന്നു.
പിന്നെ തുടക്കത്തെപ്പറ്റി പറഞ്ഞാൽ, മായ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
പക്ഷേ നമ്മുടെ പിള്ളേർ വന്നിട്ട് അവരുടെ ഭാവിയെ പറ്റി എന്തെങ്കിലും പറയുമ്പോൾ അവരെ പിന്തുണക്കുക എന്നുള്ളതാണ് നമ്മുടെ കടമ. അതാണ് ഞങ്ങൾ ചെയ്തത്. അങ്ങനെയാണ് ജൂഡുമായി രണ്ടു മൂന്നു കൊല്ലം മുൻപ് സംസാരിച്ചത്.
ജൂഡ് വേറെ രണ്ട് കഥ കൊണ്ടുവന്നു അത് നമുക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഇരിക്കുമ്പോ ഞാൻ വിശാഖിനോട് പറഞ്ഞു, വിശാഖേ (വിശാഖ് സുബ്രഹ്മണ്യം) ജൂഡിന്റെ ഒരു വിവരവും ഇല്ലല്ലോ. വിശാഖ് പറഞ്ഞു, ചേച്ചി ജൂഡ് അല്ലേ എപ്പോഴും എന്തെങ്കിലും കൊണ്ടുവരും. അതുപോലെ ജൂഡ് ഈ കഥ കൊണ്ടുവന്നപ്പോൾ എനിക്ക് ഇഷ്ടമായി.
കഥ കേട്ടിട്ട് ഞാൻ ആന്റണിയോട് പറഞ്ഞു, ആന്റണി ഇങ്ങനെ ഒരു കഥ വന്നിട്ടുണ്ട്. ആന്റണി കഥയെല്ലാം കേട്ടിട്ട് അവസാനം ചോദിച്ചു ചേച്ചി ആരാ ഇത് നിർമിക്കാൻ പോണേ. അപ്പോ ഞാൻ ആന്റണിയെ നോക്കിയിട്ട് പറഞ്ഞു എന്ത് ചോദ്യമാണത്, ആന്റണി ആണ് ചെയുന്നത്, ആശിർവാദ് സിനിമാസ്. അപ്പോൾ ആന്റണി ചോദിച്ചു ഞാനോ.
ഞാൻ പറഞ്ഞു വേറെ ആര്, ആന്റണി തന്നെയാ നിർമിക്കുന്നത്. ആന്റണി വളരെ മനോഹരമായി അതൊരു യാഥാർഥ്യമാക്കി മാറ്റി. ആന്റണിയോടും ജൂഡിനോടും ഒരുപാട് നന്ദിയുണ്ട്. ഈ സിനിമയോടൊപ്പം പ്രവർത്തിക്കുന്ന എല്ലാർക്കും ആശംസകൾ.
മായാ, ഇത് നിനക്കുവേണ്ടിയാണ്. നിന്റെ പിതാമഹന്മാരുടെയെല്ലാം അനുഗ്രഹത്തോടെ, ഇവിടെയുള്ള എല്ലാവരുടെയും ദൈവത്തിന്റെയും അനുഗ്രഹത്തോടെ ഞാൻ നിന്റെ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. ആശിഷിനും ഞാൻ എല്ലാ ആശംസകളും നേരുന്നു. ഇത് നിന്റെ തുടക്കമാണെന്ന് പറയാൻ പറ്റില്ല കാരണം നീ എമ്പുരാനിൽ ഉണ്ടായിരുന്നു. നിനക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ. ഇത് നിങ്ങൾ ഗംഭീരമാക്കും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ'. സുചിത്ര മോഹൻലാൽ പറഞ്ഞു.
Tags : Sujithra Mohanlal Mohanlal Vismaya Mohanlal Thudakkam