നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമവിധി അല്ലെന്നും ഇനിയും കോടതികളുണ്ടെന്നും നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പാലക്കാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ദിലീപ് നിരപരാധിയെന്നു സുപ്രീംകോടതി പറയണം. നിലവില്‍ വിധിപറഞ്ഞതു കീഴ്ക്കോടതി മാത്രമാണ്. വിധി ഇങ്ങനെയാകാന്‍ കാരണം എന്താണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് രാത്രിയിരുന്നു കണ്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറുമാറിയിട്ടുണ്ട്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കേസിലുണ്ടായിട്ടുണ്ട്.
ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. വിധിക്കുശേഷം അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു.
മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിനുപിന്നില്‍ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ല.
ഫെഫ്കയില്‍നിന്ന് താന്‍ ഔദ്യോഗികമായി രാജിവച്ചു. ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടന് ദിലീപിനെ സംഘടനകളിലേക്കു തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്കയില്നിന്നു രാജിവച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ല. അമ്മ സംഘടനയ്ക്കെതിരേയും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങൾ ഉയര്‍ത്തി. അന്ന് അവള്‍ക്കുവേണ്ടി യോഗം ചേര്‍ന്നില്ലെന്നും, എന്നാല്‍ കഴിഞ്ഞദിവസം അടിയന്തരയോഗം ചേര്‍ന്നെന്നും അവർ പറഞ്ഞു.
ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ചുനില്ക്കാനാവുമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സംഘടനയില്‍നിന്ന് എന്നെ ആരും വിളിച്ചില്ല. ഞങ്ങളുണ്ട് നിന്റെകൂടെ എന്നുപോലും അവളോട് സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില്‍ സ്ത്രീകള്‍ തലപ്പത്തിരുന്നതുകൊണ്ട് കാര്യമില്ലെന്നും മനസിലായി. അയാള്ക്കൊപ്പംതന്നെയെന്നു പറയാതെ പറയുന്നു.
യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പമാണു നില്‍ക്കുന്നതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വാക്കില്‍നിന്നു മനസിലായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതില്‍ വലിയ അദ്ഭുതമില്ല. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഇങ്ങനെയാകുമോ പെരുമാറുക. ഇതാണ് ദിലീപിന്റെ ധൈര്യം. രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരമുള്ളവര്‍ അയാളുടെ ഒപ്പമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍പോലും യുഡിഎഫ് നടപടിയെടുത്തത് എങ്ങനെയാണെന്നു കണ്ടതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Tags : Dileep Bhagyalakshmi case