നടിയെ അക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയിൽ പ്രതികരിച്ച് രഞ്ജി പണിക്കർ. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം ദിലീപിൽ ഉണ്ടായതിൽ എന്താണ് തെറ്റെന്നും രഞ്ജി പണിക്കർ ചോദിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൺജി പണിക്കർ നിലപാട് വ്യക്തമാക്കിയത്.
ഏത് കേസിലും വിധി വരുമ്പോൾ പ്രതീക്ഷിക്കുന്നത് കിട്ടാത്തവർക്ക് പ്രതിഷേധവും ആക്ഷേപവുമുണ്ടാകും. ഡബ്ല്യുസിസിയുടെ പ്രതിഷേധം സ്വാഭാവികമാണ്. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്. ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത.
ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ്?
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പോലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പോലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്,’ രൺജി പണിക്കർ പറഞ്ഞു.
Tags : Ranji Panicker Dileep case