ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്.
1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.
മോഷണത്തിനു പിന്നാലെ സലിമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു.
പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്റുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസ് വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സലീമിനൊപ്പം മോഷണത്തിൽ പങ്കെടുത്ത ഒരാളിൽനിന്നു ലഭിച്ച സൂചനയാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചതെന്നു പോലീസ് പറഞ്ഞു.
Tags : stealing wheat arrest theft police case