ന്യൂഡൽഹി: പാർലമെന്റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.
രാജ്യത്തെക്കുറിച്ച് ഈ പാർലമെന്റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശ അവർ മറികടക്കണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.
നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Tags : Modi Opposition drama Congress BJP NDA parliament