കാണ്‍പുർ: ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ കൊന്ന് പതിനെട്ടുകാരി. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്ദ ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അയൽവാസി അതിക്രമിച്ച് വീട്ടിൽ കയറി പീഡനശ്രമം നടത്തിയത്. ഉച്ചകഴിഞ്ഞ് 3.30നാണ് സുഖ്റാം പ്രജാപതി (50) പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയതോടെ ഇയാൾ വീടിനകത്തേയ്ക്ക് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി.
പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് പെൺകുട്ടി സ്വയം രക്ഷയ്ക്ക് വേണ്ടി അയൽവാസിയെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് പെൺകുട്ടി സുഖ്റാമിനെ ആക്രമിച്ചത്.
അടിയേറ്റ് നിലത്തുവീണപ്പോൾ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി പെൺകുട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ചയാളുടെ ഭാര്യയുടെ പരാതിയിൽ പെണ്‍കുട്ടിക്കെതിരെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
Tags : Woman arrested killing rape Uttar Pradesh