x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്മനസുള്ളവർക്ക് സമാധാനം

ഡോണി കുറുവന്താനം
Published: December 19, 2025 12:04 PM IST | Updated: December 19, 2025 12:04 PM IST

തൂമഞ്ഞു പെയ്യുന്ന രാവിന്‍റെ വീഥിയിൽ
ഒരു കുഞ്ഞു താരകം പുഞ്ചിരിച്ചു

ഹേമന്തമേകിയ തൂമന്ദഹാസത്തിൽ
രാജകുമാരകർ സഞ്ചരിച്ചു

കാരുണ്യവാനായ ദൈവകുമാരകൻ
കാലപ്രവാഹത്തിൽ വന്നുദിച്ചു

കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ദിവ്യപ്രകാശമായ് അന്നുദിച്ചു

ആടിന്നിടയരും കാത്തിരുന്നാദിനം
ആശയോടെവരും പാർത്തിരുന്നു

ഇടയച്ചെറുക്കനാമൊരുകുഞ്ഞു ബാലന-
ന്നിടയഗണത്തിലുണ്ടായിരുന്നു

ഇടയതലവന്മാരേവരും ചൊല്ലിയ
കഥയവനൊന്നോന്നായോർത്തുവച്ചു

ആരോരുമില്ലാത്തൊരാകുഞ്ഞു പൈതലി-
ന്നുണ്ണിയെ കാണുവാനാശ തോന്നി

രാപ്പാടിപ്പാട്ടുകൾ കേട്ടിടുമാഗണം
തെല്ലുമയക്കത്തിലായ രാവിൽ

കാർമേഘമാലകൾ മാറിമറിഞ്ഞൊരാ
വെണ്ണിലാ വാനിലായ് നോക്കിനിൽക്കെ

കൺചിമ്മി നോക്കണ താരകകുഞ്ഞിന്‍റെ
ചാരത്തു കണ്ടവൻ വെൺതാരകം

ഇടയകഥയിലെ രാജരാജന്മാർക്കു
വഴികാട്ടിയാണതെന്നോർത്തനേരം

ഇടയ കുടാരത്തിന്നരികിലൊരു കോണിൽ
കേട്ടവൻ പുണ്യമാം ശാന്തിഗീതം

ഞെട്ടി വിറച്ചൊരിടയഗണമെല്ലാം
പൊട്ടി ത്തെറിച്ചോടി നാലുപാടും

ഇണ്ടലടങ്ങാത്ത വിണ്ഡലമാകവേ
കണ്ടതും നെഞ്ചകം വിണ്ടു കീറി

വെള്ളിവെളിച്ചമാം വാനിലെ ദൂതരെ
ഭീതിയോടെവരും നോക്കിനിൽക്കെ

മാലാഖ വാനവർക്കായന്നു ചൊല്ലിയ
ശാന്തി ഗീതം വാനിലാർത്തിരമ്പി

“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം.”

ദൈവ കുമാരകൻ മർത്യനായ് ഭൂവിതിൽ
ബേത്‌ലഹേം പുൽക്കൂട് പൂകിയത്രെ!”

ഉണ്ണി പിറന്നെന്ന വാർത്തകേട്ടന്നേര-
മാനന്ദമൊട്ടാകെ ആർത്തിരമ്പി.

ആടുകൾ മാടുകൾ മേടുകൾ കേറിയ-
ന്നിടയ രാജാവിനെ കണ്ടു പോരാൻ.

തൻ്റെ കുഞ്ഞാടിനേം കാഴ്ചനൽകീടുവാ-
നിടയച്ചെറുക്കനും യാത്രയായി.

തൂമഞ്ഞു പെയ്തൊരാ രാവിന്‍റെ വീഥിയിൽ
ആ കുഞ്ഞു താരകം പുഞ്ചിരിച്ചു.

ഹേമന്ത മേകിയ തൂമന്ദഹാസത്തിൽ
ആട്ടിടയന്മാരും സഞ്ചരിച്ചു.

കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ഇടയരവരന്നു ചെന്നു ചേർന്നു.

ഉണ്ണിയെ കണ്ടവർ അമ്മ മാതാവിനും
പുണ്യനാം താതൻ യൗസേപ്പിനൊപ്പം.

ഇടയരവരങ്ങു നോക്കി നിന്നീടവെ
ഇടയച്ചെറുക്കനൊന്നെത്തി നോക്കി.

ഉണ്ണിയെ കണ്ടുടൻ കണ്ണുനിറഞ്ഞുപോയ്
കണ്ണീരുകാഴ്ചയായ് വീണു മുന്നിൽ.

ആരോരുമില്ലാത്തൊരിടയനാം പൈതലി-
ന്നുടയവനുള്ളതായ് തോന്നിയപ്പോൾ.

ഇടയനാം പൈതലിൻ തൂമന്ദഹാസത്തിൽ
കുഞ്ഞിളം പൈതലും പുഞ്ചിരിച്ചു.

മാലാഖമാരുടെ ഗാനത്തിനൊപ്പമന്നി-
ടയരും പാടിയാ ശാന്തി ഗീതം.

“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം”.

"ഭൂമിയിൽ മർത്യർക്കു നന്മയുണ്ടാകട്ടെ
സന്മനസുള്ളോർക്കു ശാന്തി നിത്യം ….."

Tags : Poem Christmas

Recent News

Up