കേരളപ്പിറവിയുടെ എഴുപതാം വര്‍ഷത്തിലേക്കെത്തുമ്പോള്‍, ഏഴു പതിറ്റാണ്ടിന്റെ പരിവര്ത്തനയാത്രയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട സമയമാണിത്.
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ സംസ്ഥാനമിന്ന്, യാഥാസ്ഥിതികത്വം തഴച്ചുവളര്‍ന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ ഫലഭൂയിഷ്ഠമായ മണ്ണില്‍നിന്ന് സാമൂഹിക പുരോഗതിയുടെ ആഗോളമാതൃകയായി മാറി.
പരമ്പരാഗത വികസന മാതൃകകളെ ചോദ്യം ചെയ്യുന്ന അതിജീവന മനോഭാവത്തിലൂടെയായിരുന്നു ഈ പരിണാമം. എന്നിരുന്നാലും, തുല്യതയും മാനവിക വികസനവും പ്രശംസ പിടിച്ചുപറ്റുമ്പോഴും, നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതി ദുരന്തങ്ങളും പുതിയ കാഴ്ചപ്പാട് ആവശ്യപ്പെടുന്നുണ്ട്.
എഴുപതാം വയസിലെ കേരളത്തിന്റെ കഥ ഔന്നത്യങ്ങളുടെയും നിഴല്‍വീണ താഴ്വരകളുടേതുമാണ്. ഇവിടെ സാമൂഹികനേട്ടങ്ങളും ഘടനാപരമായ പിരിമുറുക്കവും മെയ്യോടു മെയ് ചേര്‍ന്നു നില്ക്കുന്നു. ഇത് സുസ്ഥിര സമൃദ്ധിക്കായി പുതിയ സമീപനം തേടുന്നു.
സാമൂഹിക പുരോഗതി
സാമൂഹിക തുല്യതയിലേക്കുള്ള സമാനതകളില്ലാത്ത മുന്നേറ്റത്തില്‍ കേരളത്തിന്റെ വിജയം അടയാളപ്പെടുത്തുന്നത് വിദ്യാഭ്യാസത്തെ ശക്തീകരണത്തിന്റെ അടിസ്ഥാനമായി കണ്ടുകൊണ്ടാണ്. സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് 2025ല്‍ 96 ശതമാനമാണ്.
ഇത് പല വികസിത രാജ്യങ്ങള്‍ക്കും മേലെയാണ്. അതോടെ ഇന്ത്യയിലെ സാക്ഷരതയുടെ മുന്‍നിരയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
ഈ നേട്ടം 1957ലെ വിദ്യാഭ്യാസ നിയമം, അങ്ങേയറ്റം സജീവമായ പ്രചാരണങ്ങളിലൂടെ 1990കളോടെ കൈവരിച്ച വിവര-സേവനങ്ങളുടെ പൊതുവായ ലഭ്യത എന്നിവയില്‍ ഊന്നിയതാണ്.
1960-70കളിലെ ഭൂപരിഷ്കരണം വഴി 1.3-1.5 ദശലക്ഷം ഹെക്ടർ ഭൂമി പുനര്‍വിതരണം ചെയ്തു. ഫ്യൂഡല്‍ തടസങ്ങള്‍ നീക്കി തലമുറകള്‍ക്ക് സ്കൂള്‍വിദ്യാഭ്യാസം ലഭ്യമാക്കി. 95 ശതമാനത്തിലധികമാണ് സ്ത്രീ സാക്ഷരത.
ഇത് ആരോഗ്യം, തൊഴില്‍ മേഖലകളിലെ ലിംഗപരമായ അസമത്വം കുറയ്ക്കുന്നതിന് കാരണമായി. 97.2 ശതമാനം സാക്ഷരത കൈവരിച്ച കോട്ടയം ജില്ല, പ്രതിവര്‍ഷം ബജറ്റിന്റെ 14-18 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവച്ച സുസ്ഥിരമായ പൊതുനിക്ഷേപത്തിനു തെളിവാണ്.
പൊതുജനാരോഗ്യത്തില്‍, പ്രതിരോധ പരിചരണത്തില്‍ കേരളം അജയ്യമാണ്. 2025ല്‍ ശിശുമരണം ആയിരംപേർക്ക് അഞ്ച് എന്ന മികച്ച റിക്കാര്‍ഡ് നിരക്കിലെത്തി. ദേശീയ ശരാശരിയായ 25ന്റെ അഞ്ചിലൊന്ന്. അതേസമയം മാതൃമരണ നിരക്ക് ഒരു ലക്ഷംപേരിൽ 30 ആണ്.
1700ല്‍ അധികം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും 98 ശതമാനം ജനങ്ങളെയും പ്രതിരോധ കുത്തിവയ്പിന്റെ പരിധിയില്‍ കൊണ്ടുവന്നതിന്റെയും പിന്‍ബലത്തില്‍ ആയുര്‍ദൈര്‍ഘ്യം 75 ആയി. ഇന്ത്യന്‍ ശരാശരി 70 ആണ്.
കേരള മോഡല്‍- ജിഎസ്ഡിപിയുടെ അഞ്ച് ശതമാനം പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നു. കോവിഡ് കാലത്തുപോലും അധികമരണനിരക്ക് ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലായിരുന്നു.
സാമ്പത്തിക വളര്‍ച്ചയും പ്രവാസികളും
സാമ്പത്തികമായി കേരളം അതിന്റെ വലിപ്പത്തെ വെല്ലുന്നു. 2024-25ല്‍ 13.11 ലക്ഷം കോടി രൂപയുടെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) ഉള്ള കേരളം, ഇന്ത്യയുടെ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമായിട്ടും ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്താണ്.
പ്രതിശീര്‍ഷ അറ്റ ആഭ്യന്തര ഉത്പാദനമാകട്ടെ 2,79,750 രൂപയായി. മുന്‍വര്‍ഷത്തേക്കാള്‍ 10.8 ശതമാനം വര്‍ധന. ദേശീയ ശരാശരിയായ 1,80,000 രൂപയേക്കാള്‍ വളരെ കൂടുതലാണിത്. 2023-24ല്‍ യഥാര്‍ഥ പ്രതിശീര്‍ഷ ജിഎസ്ഡിപി 5.5 ശതമാനം വളര്‍ന്ന് 1,76,072 രൂപയായി.
അഖിലേന്ത്യ ശരാശരിയാകട്ടെ 1,24,600 ആണ്. ജിഎസ്ഡിപിയുടെ ഏകദേശം പത്തു ശതമാനം ടൂറിസത്തിന്റെ സംഭാവനയാണ്. 2024ല്‍ 20 ദശലക്ഷത്തിലധികം പേര് കേരളം സന്ദര്‍ശിച്ചു. അതേസമയം, സേവനമേഖല 66 ശതമാനവുമായി ആധിപത്യം പുലര്‍ത്തുന്നു.
ഈ വളര്‍ച്ചയുടെ കേന്ദ്രം പ്രവാസി സമ്പദ് വ്യവസ്ഥയാണ്. പ്രധാനമായും ഗള്‍ഫ്, അമേരിക്ക, ബ്രിട്ടന് എന്നിവിടങ്ങളിലെ 30 ലക്ഷത്തോളം പ്രവാസികളാണ് സാമ്പത്തിക ശക്തിസ്രോതസ്. 2023ല്‍ ഇവരില്‍നിന്ന് പ്രവഹിച്ചത് 2.17 ലക്ഷം കോടി രൂപയാണ്.
ഇത് ഇന്ത്യയുടെ മൊത്തം വിദേശവരവിന്റെ ഏകദേശം 20 ശതമാനവും കേരളത്തിന്റെ ജിഎസ്ഡിപിയുടെ 16 ശതമാനത്തിലധികവുമാണ്. 2018ല്‍നിന്ന് 150 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് കേരളത്തെ ഉപഭോഗ സമ്പദ്വ്യവസ്ഥയാക്കി മാറ്റി.
വിദേശപണത്തിന്റെ 70 ശതമാനത്തിലധികം ഭവനനിര്മാണത്തിലേക്കാണ്. ഇത് പ്രാദേശിക വാണിജ്യത്തെ ഉണര്‍ത്തുന്നു. കൂടാതെ 90 ശതമാനം കുടുംബങ്ങള്‍ക്കും സേവനം നല്കുന്ന പൊതുവിതരണ സമ്പ്രദായത്തിന്റെ അടിത്തറയുമാകുന്നു.
മലയാളി പ്രവാസികളുടെ ബാങ്ക് നിക്ഷേപം 2025ല്‍ മൂന്നു ലക്ഷം കോടി രൂപയോളമായി. മഹാരാഷ്ട്ര മാത്രമാണ് മുന്നില്‍. ഇത് ഗള്‍ഫ് കേന്ദ്രീകൃതമല്ലാത്ത ആഗോള വൈവിധ്യത്തിലേക്കുള്ള മാറ്റത്തിന് അടിവരയിടുന്നു.
കൂടാതെ കോവിഡിനു ശേഷമുള്ള വീണ്ടെടുപ്പിനെ സ്ഥിരപ്പെടുത്തുന്നു. ഒപ്പം പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ രണ്ടര മടങ്ങ് ഉയര്‍ത്തുകയും ചെയ്തു.

പോരായ്മകളും ഗുരുതരം
ഈ നേട്ടങ്ങളെല്ലാം കേരളത്തിന്റെ മനുഷ്യ വികസന സൂചിക (എച്ച്ഡിഐ) 2023ല്‍ 0.789ലെത്തിച്ചു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ നിരക്ക് 0.55 ശതമാനമാണ്. ഇന്ന് അതീവദാരിദ്ര്യം തുടച്ചുമാറ്റാന്‍ ലക്ഷ്യമിടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.
54 ശതമാനം വനവിസ്തൃതി ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നു. ഇന്ത്യയുടെ സസ്യജാലത്തിന്റെ നാലു ശതമാനം ഇവിടെയാണ്. എങ്കിലും, ഗുരുതരമായ പോരായ്മകളുണ്ട്. സാക്ഷാത്കരിക്കപ്പെടാത്ത സാധ്യതകളെയാണ് അതു തുറന്നുകാട്ടുന്നത്.
വിദ്യാസമ്പന്നരുടെ നാട്ടില്‍ തൊഴിലില്ലായ്മ വലിയ വൈരുധ്യമാണ്. 2017-18ല്‍ 11.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2023-24ല്‍ 7.2 ശതമാനമായി കുറഞ്ഞെങ്കിലും ബിരുദധാരികളിലെ തൊഴിലില്ലായ്മ 42.3 ശതമാനമായി തുടരുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
സ്ത്രീകളിലെ നിരക്ക് 12-15 ശതമാനത്തിലാണ്. കൂടാതെ, തൊഴില്‍ - വിദ്യാഭ്യാസ പൊരുത്തക്കേട് കാരണം പ്രതിവർഷം അഞ്ചു ലക്ഷത്തോളംപേര്‍ നാടുവിടുന്നു. സേവനങ്ങളുടെ ആധിക്യവും പ്രവാസി നിക്ഷേപത്തെ ആശ്രയിക്കുന്നതും ഒരു വശത്ത് നേട്ടമാണെങ്കിലും പ്രാദേശിക വ്യവസായങ്ങളെ തളര്‍ത്തുന്നുണ്ട്.
ജിഎസ്ഡിപിയില്‍ ഉത്പാദന മേഖലയുടെ 12 ശതമാനം ദേശീയ ശരാശരിക്കു (17ശതമാനം) പിന്നിലാണ്. ദേശീയ ഉത്പാദന വളര്‍ച്ച 5-6 ശതമാനമായിരിക്കേ കേരളത്തിന്റേത് 1.9 ശതമാനമാണ്.
18 ശതമാനം പേര് ഏര്‍പ്പെട്ടിരിക്കുന്ന കൃഷി കുറഞ്ഞ ഉത്പാദനക്ഷമത കൊണ്ട് കഷ്ടത്തിലാണ്. പഞ്ചാബില്‍ ഹെക്ടറിന് അഞ്ച് ടണ്‍ നെല്ല് കിട്ടുമ്പോള്‍ ഇവിടെ 2.5 ടണ്‍ ആണ്.
ധനകാര്യ സമ്മര്‍ദങ്ങള്‍
ധനകാര്യ സമ്മര്‍ദങ്ങള്‍ ഈ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം 2020-21ലെ 39.96 ശതമാനത്തില്‍നിന്ന് 2023-24ല്‍ 34.2 ശതമാനമായി മെച്ചപ്പെട്ടു. 2025-26ല്‍ ഇത് 33.8 ശതമാനമെന്നാണ് കണക്കാക്കുന്നത്.
എങ്കിലും ഒരു ശരാശരി സംസ്ഥാനത്തിന്റെ 27 ശതമാനത്തിലും കൂടുതലാണ്. മൊത്തം 4.3 ലക്ഷം കോടിയുടെ ബാധ്യതയാണ് കേരളത്തിനുള്ളത്. 2025 സാമ്പത്തികവര്‍ഷത്തില്‍ ജിഎസ്ഡിപി വളര്‍ച്ച 6.19 ശതമാനം കുറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. കാരണമായത് പ്രവാസി പണത്തിലെ സ്ഥിരതയില്ലായ്മയും (ഗള്‍ഫ് എണ്ണവിലയിലെ ഇടിവ്) കുറഞ്ഞ കേന്ദ്രവിഹിതവും. കേന്ദ്രവിഹിതത്തില്‍ 2020 മുതല്‍ ഏകദേശം 20 ശതമാനം കുറവുണ്ട്. 33,000 കോടിയിലധികം രൂപയുടെ പെന്ഷന് ചെലവുകള്‍ സംസ്ഥാനത്തിന് കനത്ത ഭാരമാകുന്നു.
പ്രകൃതികോപവുമായി മല്ലിടുകയാണ് കേരളം. സമീപ വര്‍ഷങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാക്കി. പതിനായിരം കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഒരു ദശാബ്ദത്തിനിടെ മൂന്നാംതവണയാണിത്.
കാലാവസ്ഥാ വ്യതിയാനം മൂലം 590 കിലോമീറ്റര്‍ കടലോരത്തിന്റെ 65 ശതമാനം വര്‍ഷംതോറും 1.5 മീറ്റര്‍വരെ കടലെടുക്കുന്നു. 1.2 ദശലക്ഷം തീരദേശവാസികള്‍ അപകടത്തിലാകുന്നു. കൂടാതെ ഉപ്പുവെള്ളം കയറി മത്സ്യോത്പാദനത്തില് 20 ശതമാനം കുറവുണ്ടാക്കുന്നു.
അതിവേഗ ടൂറിസം വളര്‍ച്ചയില്‍ ശുദ്ധീകരിക്കാത്ത മലിനജലം (70 ശതമാനം) ജലപാതകളില്‍ ദുരിതം വിതയ്ക്കുന്നു. ഇത് തീരദേശത്തെ പാവപ്പെട്ടവര്‍ക്കിടയിലെ അസമത്വം കൂട്ടുന്നു. അഞ്ച് ശതമാനമാണ് ദാരിദ്ര്യനിരക്ക്.
തുല്യതയുടെ പുറംപൂച്ചിനടിയില്‍ സാമൂഹിക ഭിന്നതകളുണ്ട്. പട്ടികജാതിക്കാരുടെ സാക്ഷരത 92 ശതമാനമാണ്. ഭൂമിയില്ലാത്ത 40 ശതമാനം ദളിതര്‍ ഇപ്പോഴുള്ള ജാതിവിടവുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. 35 ലക്ഷത്തിലധികം ഇതരസംസ്ഥാന കുടിയേറ്റക്കാര്‍ ഇവിടെയുണ്ട്. അവരില്‍ പലരും വേതന ചൂഷണത്തിന് ഇരയാകുന്നു.
Tags : Kerala Piravi Kerala Model November 1