തെരുവുനായ്ക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടും വെളിയിലാണ് നാട്ടുകാര്‍ തെരുവുനായയ്ക്കായി ഒരു സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന പ്രിയപ്പെട്ട ആ നായ ചത്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ച് പറയുമ്പോള്‍ ഇന്നും കണ്ണു നിറയും, തൊണ്ടയിടറും...എല്‍ദോയുടെ വിശേഷങ്ങളിലേക്ക്
സനകന്റെ എൽദോ, നാട്ടുകാരുടേയും
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിലേക്ക് എത്തിയത്. ദേഹം മുഴുവന്‍ ചെളിയും ചൂടുവെള്ളം വീണ് പൊളളലേറ്റ പാടുമായി ഒരു കുഞ്ഞു നായക്കുട്ടി മരച്ചുവട്ടില്‍ കിടക്കുന്നത് ആദ്യം കണ്ടത് എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പത്ത് വീട്ടില്‍ കെ.വി. സനകനാണ്.
അടുത്തെത്തിയപ്പോള്‍ ദൈന്യതയോടെയുള്ള നോട്ടം കണ്ട് സനകന്‍ അതിനെയെടുത്ത് ശരീരം വൃത്തിയാക്കി മുറിവില്‍ മരുന്നുവച്ചു കൊടുത്തു. അടുത്തുള്ള ഹോട്ടലില്‍ നിന്ന് പാലും ബിസ്ക്കറ്റുമൊക്കെ വാങ്ങിനല്‍കി. ദിവസങ്ങള്‍ക്കകം തന്നെ അവന് ആരോഗ്യവാനായി . അവന് എല്‍ദോ എന്ന പേരിട്ടതും സനകന്‍ തന്നെയാണ്. ഓട്ടോ സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്കും പ്രദേശവാസികള്ക്കുമൊക്കെ ഏറെ വൈകാതെ എല്‍ദോ പ്രിയപ്പെട്ടവനായി മാറി.
സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റ് നായ്ക്കളില്‍ നിന്നെല്ലാം അകന്നായിരുന്നു നടപ്പ്. പ്രദേശത്തേക്ക് വേറെ നായ്ക്കള്‍ വന്നാല്‍ കുരച്ച് ഓടിക്കും. കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷാക്കാരുടെ ചങ്കായിരുന്നു എല്‍ദോ.
ആ ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റ് നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും. വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍ നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ടുതവണ വാഹനാപകടത്തില്‍ പരിക്കേറ്റപ്പോഴും സനകന്റെ നേതൃത്വത്തിൽ എല്‍ദോയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
‘എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്‍ മതി. അവന് ഓടിയെത്തും. പിന്നെ വാലാട്ടിക്കൊണ്ട് എന്റെ അടുത്തുതന്നെ നില്ക്കും. പൊറോട്ടയും മുട്ടക്കറി യുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല് കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.'- ഇതു പറയുമ്പോള്‍ സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.

വിശേഷദിവസങ്ങളിലെ പങ്ക്
ഓണം, വിഷു ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളിലെല്ലാം സനകന്‍ സ്വന്തം വീട്ടിലുണ്ടാക്കിയ വിഭവങ്ങളെല്ലാമായി ജംഗ്ഷനിലേക്ക് വരും. അവിടെ തൂശനിലയില്‍ വിഭവങ്ങളെല്ലാം വിളമ്പി എല്‍ദോയെ ഊട്ടുമായിരുന്നു. പച്ചക്കറി വിഭവങ്ങളാണെങ്കിലും യാതൊരു മടിയുമില്ലാതെ അവന് അത് കഴിക്കുമായിരുന്നുവെന്ന് സനകന്‍ പറഞ്ഞു.
സനകനെ കണ്ടില്ലെങ്കില്‍ തിരക്കി വീട്ടില്‍ച്ചെല്ലും. ഒരിക്കല്‍ പുലര്‍ച്ചെ മൂന്നിന് ഒരു കല്യാണത്തിനു പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സനകന്‍ കവാല്പോയതും എല്‍ദോ തന്നെയായിരുന്നു. വഴിയിലെ മറ്റു പട്ടികളെ കണ്ട് എല്‍ദോ കുരച്ച് ബഹളം വച്ചപ്പോഴാണ് തന്റെ കൂടെ എല്‍ദോയും ഉണ്ടെന്ന കാര്യം സനകന്‍ അറിഞ്ഞത്. 'എല്ദോയുമായി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മബന്ധമാണ് ഉണ്ടായത്.
അതുകൊണ്ടുതന്നെയാണ് അവനായി ഒരു സ്മാരകം ഉണ്ടാക്കാന്‍ ഞങ്ങളെല്ലാവരും മുന്‍കൈയെടുത്തതും. അവനെ ഇവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല. എല്‍ദോയുടെ സ്മാരകത്തിലേക്ക് നോക്കി സനകന്‍ പറഞ്ഞു നിര്‍ത്തി.
എല്ദോയില്ലാതെ....
കൊച്ചുകുട്ടികള്‍ക്കുപോലും പേടിയില്ലാതെ അവന്റെ അരുകില്‍ ചെല്ലാമായിരുന്നു. സന്ധ്യക്ക് ട്യൂഷന് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകുമായിരുന്നു. അതുകൊണ്ടുതന്നെ എല്‍ദോയെക്കുറിച്ച് പറയുമ്പോള്‍ വിദ്യാര്‍ഥിനികളായ അക്ഷരയുടെയും ധന്യയുടെയും കണ്ണു നിറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24 നാണ് അസുഖബാധിതനായി എല്‍ദോ വേര്‍പിരിച്ചത്. അവന്റെ സംസ്ക്കാരവും നാട്ടുകാര്‍ നടത്തി. അതിനുശേഷമാണ് എല്‍ദോയുടെ ഓര്‍മയ്ക്കായി കളിമണ്‍ പ്രതിമ സ്ഥാപിച്ചത്. ജംഗ്ഷനില്‍ ഉയര്‍ന്നു നില്ക്കുന്ന അവന്റെ പ്രതിമയ്ക്കു മുന്നില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വന്ന് കുറച്ച് സമയം നോക്കിനില്ക്കാറുണ്ട്.
കളിമണ്‍ ശില്പങ്ങളുടെ നിര്‍മാണത്തില്‍ നിരവധിത്തവണ പുരസ്കാരം നേടിയിട്ടുള്ള എരൂര്‍ സ്വദേശി വി.കെ. ജയനും അദ്ദേഹത്തിന്റെ സഹോദര പുത്രന് വി.ജി. നിബിനും ചേര്‍ന്നാണ് ഒരു മാസം കൊണ്ട് എല്‍ദോയുടെ കളിമണ്‍ പ്രതിമ നിര്‍മിച്ചത്.
നേരില്‍ കാണുമ്പോഴുള്ള എല്‍ദോയെ പോലെതന്നെ ജീവസുറ്റ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 40,000 രൂപ ചെലവു വരുന്ന പ്രതിമ സൗജന്യമായാണ് ജയന് ചെയ്തുകൊടുത്തത്.
Tags : Special News Dog Eldho