x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഷസ്: രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഏഴുവിക്കറ്റ് നഷ്ടം


Published: November 22, 2025 12:15 PM IST | Updated: November 22, 2025 01:06 PM IST

പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാമിന്നിംഗ്സിലേതുൾപ്പെടെ ഇംഗ്ലണ്ടിന് നിലവിൽ 175 റൺസിന്‍റെ ലീഡുണ്ട്.

എട്ടുറൺസുമായി ഗസ് അറ്റ്കിൻസണും ഏഴു റൺസുമായി ബ്രൈഡൺ കഴ്സുമാണ് ക്രീസിൽ. 33 റൺസെടുത്ത ഒല്ലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബ്രണ്ടൻ ഡോഗറ്റ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു.

അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Tags : Ashes Test Series Australia England

Recent News

Up