പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പെർത്തിൽ എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇംഗ്ലണ്ട്- 172 & 164, ഓസ്ട്രേലിയ - 132, 205/2.
ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ തകർപ്പൻ സെഞ്ചുറിയുടെയും മാർനസ് ലബുഷെയ്നിന്‍റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസ്ട്രേലിയ അവസാന ദിനം അതിവേഗം വിജയത്തിലെത്തിയത്.
83 പന്തിൽ 16 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 123 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 49 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ലബുഷെയ്ൻ പുറത്താകാതെ നിന്നു. ജെയ്ക് വെതറാൾഡ് 23 റൺസെടുത്തപ്പോൾ നായകൻ സ്റ്റീവ് സ്മിത്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡന്‍ കഴ്സ് രണ്ടുവിക്കറ്റ് വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Tags : Ashes Test Series Australia England