ലക്നോ: മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ആസാം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 102 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ആസാം മറികടന്നു.
41 റൺസുമായി പുറത്താകാതെ നിന്ന പ്രദ്യുൻ സൈകിയയാണ് ആസാമിന് വിജയമൊരുക്കിയത്. രോഹിത് സെൻ 19 റൺസെടുത്തു. അതേസമയം, മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ.എം. ഷറഫുദ്ദീൻ, അഖിൽ സ്കറിയ, പി.എ. അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിനു പുറത്തായിരുന്നു. 33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്‌ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിച്ചത്.
ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.
Tags : Syed Mushtaq Ali Trophy Kerala Assam SMAT