ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.
ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്‍റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്‍റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.
നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : New Zealand West Indies Test Series ChristChurch Justin Greaves