ബംഗളൂരു: ഇന്ത്യഎയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് 417 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം. ധ്രുവ് ജുറെലിന്റെ (127*) അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ റിഷഭ് പന്തിന്റെയും (65) ഹര്‍ഷ് ദുബെയുടെയും (84) അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സോടെ ജോര്‍ദാന്‍ ഹെര്‍മാനും ഒമ്പത് റണ്‍സുമായി ലെസേഗോ സെനോക്വാനെയുമാണ് ക്രീസില്‍. പത്തു വിക്കറ്റും ഒരു ദിവസവും അവശേഷിക്കെ ദക്ഷിണാഫ്രിക്ക എക്ക് ജയിക്കാന്‍ 392 റണ്‍സ് കൂടി വേണം.
നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 221 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ മാര്‍ക്വസ് അക്കര്‍മാന്റെ(118 പന്തില്‍ 134) വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിംഗ്സിലും ധ്രുവ് ജുറെൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു.
Tags : unofficial test india southafrica dhruvjurel rishabh pant