പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. പല്ലേക്കലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 16.4 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ഷാനകയാണ് അവരുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി വിൽ ജാക്ക്സ് മൂന്നും ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇംഗ്ലണ്ട് 146/9 ശ്രീലങ്ക 95 (16.4).
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൻ തകർച്ചനേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് ഫിലിപ് സാൾട്ടിന്റെ (62) അർധസെഞ്ചുറിയാണ്. 68 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. വിൽ ജാക്ക്സിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ഗ്രൂപ്പിലെ ന്യൂസീലൻഡും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
Tags : T20 world cup Super eight England Srilanka