ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആഴ്സണൽ പോയിന്റ് പട്ടികയിൽ ലീഡുയർത്തി. 14-ാം മിനിറ്റിൽ വിക്ടർ ഗ്യോകരേഴ്സ്, 35-ാം മിനിറ്റിൽ ഡക്ലൻ റൈസ് എന്നിവരാണ് ഗണ്ണേഴ്സിനായി വല ചലിപ്പിച്ചത്.
പത്ത് മത്സരങ്ങളിൽനിന്ന് എട്ട് വിജയവുമായി 25 പോയിന്റാണ് ഗണ്ണേഴ്സിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോണ്മൗത്തിനുള്ളത് ഒന്‍പത് മത്സരങ്ങളിൽനിന്ന് 18 പോയിന്റ് മാത്രം.
വന്പൻമാരായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരെല്ലാം ഏറെ പിന്നിലാണ്.
സമനില
മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2നു നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയിൽ തളച്ചു. തകർച്ചയിൽനിന്നു കരകയറാൻ ശ്രമിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനു സമനില ജയത്തോളം വിലപ്പെട്ടതാണ്. ആദ്യ ഗോൾ നേടി ലീഡെടുത്തത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. 34-ാം മിനിറ്റിൽ കാസമിറോയാണ് ടീമിനെ മുന്നിലെത്തിച്ചത്.
ആദ്യ പകുതിക്ക് പിരിയുന്പോൾ മാഞ്ചസ്റ്റർ മുന്നിലായിരുന്നു. എന്നാൽ 48-ാം മിനിറ്റിൽ മോർഗാൻ ഗിബ്സ് നോട്ടിങ്ഹാമിനു സമനില സമ്മാനിച്ചു. രണ്ട് മിനിറ്റിനുള്ളിൽ അവർ മാഞ്ചസ്റ്ററിനെ വീണ്ടും ഞെട്ടിച്ചു. നിക്കോളോ സവോനയിലൂടെ അവർ മുന്നിലെത്തി. ഒടുവിൽ 81-ാം മിനിറ്റിൽ അമദ് ഡിയാല്ലോ മാഞ്ചസ്റ്ററിനെ രക്ഷപ്പെടുത്തി.
ചെൽസിക്ക് ജയം
ലണ്ടൻ ഡെർബിയിൽ ചെൽസിക്ക് വിജയം. ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ദ ബ്ലൂസ് പരാജയപ്പെടുത്തിയത്. ജാവോ പെഡ്രോയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ 34-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ടോട്ടനത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കയിസെഡോ നൽകിയ പാസിൽ നിന്നാണ് പെഡ്രി വലകുലുക്കിയത്.
വിജയവഴിയിൽലിവർപൂൾ
പ്രീമിയര്‍ ലീഗില്‍ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ. ആസ്റ്റണ്‍ വില്ലയ്ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ലിവർപൂളിന് വേണ്ടി സലായും റയാൻ ഗ്രാവൻബെർക്കും ഗോളുകൾ നേടി. തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷം ദ റെഡ്സിന്റെ വിജയമാണിത്.
ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയുടെ അധിക സമയത്താണ് ആദ്യ ഗോൾ പിറന്നത്. മുഹമ്മദ് സലായുടെ സ്ട്രൈക്കാണ് ചെന്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ലിവർപൂളിന് വേണ്ടി സലായുടെ 250-ാം ഗോളാണ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ പിറന്നത്. 58-ാം മിനിറ്റിൽ വില്ലയുടെ വല വീണ്ടും കുലുങ്ങി. മാക് അലിസ്റ്ററുടെ അസിസ്റ്റിൽ ഗ്രാവൻബെർക്കാണ് ലിവർപൂളിന്റെ സ്കോർ ഉയർത്തിയത്.
Tags : English Premier League