ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരത്തെ തുടർന്ന് വെറ്ററൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ (54) കോമയിൽ. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായത്. തുടർന്ന് താരത്തെ ക്വീൻസ്‌ലൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ അറിയിച്ചു.
അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിഷയത്തിൽ മാർട്ടിന്‍റെ കുടുംബാംഗങ്ങൾ സ്വകാര്യത ആവശ്യപ്പെട്ടിരിക്കുകയാണ്.
മാർട്ടിന് വിദഗ്ധ ചികിത്സ തന്നെ ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുൻ ഓസീസ് താരവുമായ ആദം ഗിൽക്രിസ്റ്റ് പറഞ്ഞു. അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും സഹതാരമായിരുന്ന ഡാരൻ ലേമാൻ എക്സിൽ കുറിച്ചു. ഗ്ലെൻ മക്ഗ്രാത്ത്, ഷെയ്ൻ വാട്സൺ തുടങ്ങിയ മുൻ സഹതാരങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയ്ക്കായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഡാമിയൻ മാർട്ടിൻ ടെസ്റ്റിൽ 4,406 റൺസും ഏകദിനത്തിൽ 5,346 റൺസും നേടിയിട്ടുണ്ട്. 1999, 2003 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ മാർട്ടിനും ഉണ്ടായിരുന്നു.
1992-93ൽ വെസ്റ്റിൻഡീസിനെതിരേ 21-ാം വയസ്സിലാണ് മാർട്ടിൻ ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2006-07ൽ അഡ്‌ലെയ്ഡിൽ ആഷസിലാണ് അവസാന ടെസ്റ്റ് കളിച്ചത്.
Tags : Australia cricketer Damien Martin coma Meningitis