വഡോദര: 2026 സീസൺ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് കിരീട പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളി ആരെന്ന് ഇന്നറിയാം.
ഫൈനൽ ടിക്കറ്റിനായുള്ള പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിൽ ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയന്റ്സും ജെമീമ റോഡ്രിഗസിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസും രാത്രി 7.30ന് ഏറ്റുമുട്ടും. ജയിക്കുന്ന ടീം വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആർസിബിയെ നേരിടും.
ഡബ്ല്യുപിഎൽ നാല് സീസണിലും പ്ലേ ഓഫിൽ കടന്ന ഏക ടീമാണ് ഡൽഹി. തുടർച്ചയായ മൂന്നു സീസണിലും ഫൈനലിൽ കാലിടറി. ഇന്നത്തെ മത്സരത്തിൽ ജയിച്ച് നാലാം ഫൈനൽ പ്രവേശനമാണ് ഡൽഹിയുടെ ലക്ഷ്യം. അതേസമയം ഗുജറാത്താകട്ടെ അവരുടെ കന്നി ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണിറങ്ങുന്നത്.
മികച്ച പോരാളികൾ
വനിതാ പ്രീമിയർ ലീഗ് സീസണിൽ ഡൽഹിയും ഗുജറാത്തും മികവോടെ മുന്നേറിയ ടീമുകളാണ്. ഇരു ടീമും രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനായിരുന്നു. ജനുവരി 11ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 209 റണ്‍സ് നേടി. ഡൽഹിയെ 205ൽ പിടിച്ചുകെട്ടി നാല് റണ്‍സ് ജയം നേടി. കൊട്ടന്പി സ്റ്റേഡിയത്തിൽ നടന്ന ഇരുവരും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ മൂന്നു റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം.
ഇരു ടീമും ഓരോ മത്സരം കഴിയുന്പോഴും ശക്തരായി വരുന്ന കാഴ്ചയാണ് ടൂർണമെന്റിൽ കണ്ടത്. ആഷ്ലി ഗാർഡ്നറുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് അവസാന മൂന്ന് മത്സരങ്ങളിലും ജയം നേടി. ഡൽഹി അവസാന നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചു.
ഗുജറാത്തിന്റെ സോഫി ഡിവൈന്റെ പ്രകടനം നിർണായകമാകും. 36കാരിയായ ന്യൂസിലൻഡ് താരം എട്ട് ഇന്നിംഗ്സുകളിൽനിന്ന് 152.9 സ്ട്രൈക്ക് റേറ്റിൽ 237 റണ്‍സ് ഇതിനകം നേടി. ഒരു മീഡിയം പേസർ എന്ന നിലയിൽ 17 വിക്കറ്റുകളും ഡിവൈൻ വീഴ്ത്തി.
ഡൽഹിയുടെ ഭാരം താങ്ങാൻ നിരവധി പേരുണ്ട്. ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും തുടക്കത്തിൽ തകർക്കും. നന്ദനി ശർമ സ്കോർ ചലിപ്പിക്കുന്നതിൽ മികവ് പുലർത്തുന്നു. ലിസല്ലെ ലീ, ലോറ വോൾവാർട്ട് എന്നിവരാണ് റണ്‍സ് സ്കോർ ചെയ്യുന്നതിൽ മുന്നിൽ. ഷഫാലി വർമ നിലയുറപ്പിച്ചാൽ റണ്‍സ് ഒഴുകും. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ സീസണിൽ ജെമീമയും നിർണായക പ്രകടനം നടത്തുന്നു.
Tags : Gujarat Delhi WPL Eliminator Twenty20 cricket