മുംബൈ: ചരിത്രത്തിൽ ആദ്യമായി ഐസിസി വനിതാ ലോകകപ്പ് കിരീടംനേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ഐസിസിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം ഡോളർ) പുറമെ, ബിസിസിഐ നല്‍കുന്നത് 51 കോടി രൂപയാണ്. ആകെ 90 കോടി രൂപയാണ് ടീം ഇന്ത്യയ്ക്ക് ലഭിക്കുക.
ചരിത്രവിജയത്തിനു പിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ള സംഘത്തിനായാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഐസിസി ലോകകപ്പിന്റെ ആകെ സമ്മാനത്തുകയും കഴിഞ്ഞ മാസം 300 ശതമാനം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളറായിരുന്നു. ഇതാണ് ഇത്തവണ 44.8 ലക്ഷം ഡോളറായി ഉയർത്തിയത്. അതേസമയം, റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുക ലഭിച്ചത്.
സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും 9.94 കോടി രൂപ വീതവും എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും നല്‍കും. ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവുമുണ്ട്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി.
Tags : ICC Women Worldcup India Champions BCCI