ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെന്ന ശക്തമായ നിലയിലാണ്.
80 റൺസുമായി ജോര്‍ദാന്‍ ഹെര്‍മാനും 52 റണ്‍സുമായി ലെസേഗോ സെനെക്വാനെയുമാണ് ക്രീസില്‍. രണ്ട് സെഷനുകളും 63 ഓവറുകളും 10 വിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 278 റണ്‍സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.
Tags : India A South Africa A Test Series