ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 549 റണ്‍സിന്‍റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച് ദക്ഷിണാഫ്രിക്ക. നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിൽ സന്ദർശകർ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്‍ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്ക്കെ സ്റ്റബ്സിന്‍റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ സായ് സുദർശനുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Tags : India vs South Africa Test Series