ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്ക 408 റൺസിന്‍റെ വമ്പൻ വിജയം സ്വന്തമാക്കി.
ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര സന്ദർശകർ തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.
അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ് സുദർശൻ (14), കുൽദീപ് യാദവ് (അഞ്ച്), ധ്രുവ് ജുറെല്‍ (രണ്ട്), ക്യാപ്റ്റന്‍ റിഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (15), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അമ്പേ പരാജയമായി.
37 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാര്‍മര്‍ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥകഴിച്ചത്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, സെനുരൺ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : India vs South Africa Test Series