മുംബൈ: ഐസിസി വനിതാ ഏകദിന ലോക കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോകകിരീടത്തിൽ മുത്തമിട്ടത്. 52 റൺസിനാണ് ഇന്ത്യ ഫൈനലിൽ വിജയിച്ചത്.
299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചുറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഷെഫാലി വർമ രണ്ട് വിക്കറ്റെടുത്തു. ശ്രീ ചരണി ഒരു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ ടൂർണമെന്റിന്റെ താരവും ഷെഫാലി ഫൈനലിലെ താരവും ആയി. ലോകകപ്പ് വിജയിക്കുന്ന നാലാമത്തെ ടീമായി ഇതോടെ ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് ഇതിന് മുമ്പ് ലോക കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് - ടസ്മിന്‍ ബ്രിട്ട്സ് (23) സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി.
പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
തുടര്‍ന്ന് വാള്‍വാര്‍ഡ് - അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ് (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി.
പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി.
രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു സിക്സും മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപ്തിക്കൊപ്പം പുറത്താവാതെ നിന്നു.
Tags : icc womens worldcup india won india vs south africa worldcup victory harmanpreet kaur