അഹമ്മദാബാദ്: കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ചു. എന്നാല്‍, പ്രതീക്ഷിച്ച ആ സ്റ്റൈല്‍ എത്തിയില്ല. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് പൊതുവായുള്ള നിരീക്ഷണമാണിത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നു രാത്രി ഏഴിന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഹൈ സ്കോറിംഗ് ഗെയിമില്‍ ഇന്ത്യയുടെ സ്റ്റൈലന്‍ പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ അമേരിക്കയെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാക്കിസ്ഥാനെ 61 റണ്‍സിനും കീഴടക്കിയ ഇന്ത്യ, സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. മൂന്നു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്, നമീബിയയ്ക്കെതിരേ (209/9) മാത്രമാണ് കടക്കാന്‍ സാധിച്ചത്. അമേരിക്കയ്ക്കെതിരേ 161ഉം പാക്കിസ്ഥാനെതിരേ 175ഉം ആയിരുന്നു സ്കോര്‍.
» അഹമ്മദാബാദില്‍
മുംബൈ, ന്യൂഡല്‍ഹി, കൊളംബോ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ഇതിനോടകം 5,551 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. ഈ മൂന്നു വേദികളേക്കാളും റണ്ണൊഴുക്ക് അഹമ്മദാബാദില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ലോകകപ്പില്‍ അഹമ്മദാബാദില്‍ അരങ്ങേറിയ മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം 210 കടന്നിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അഹമ്മദാബാദില്‍ പിറക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
» അഭിഷേക് ഫോം
ഇന്ത്യ നിലവില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമിലാണ്. ഈ ലോകകപ്പില്‍ കളിച്ച രണ്ടു മത്സരങ്ങളിലും അഭിഷേക് ശര്‍മ പൂജ്യത്തിനു പുറത്തായി. ഐസിസി ട്വന്റി-20 ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് എന്നതും ശ്രദ്ധേയം. അമേരിക്കയ്ക്ക് എതിരേ ഗോള്‍ഡന്‍ ഡക്കായ അഭിഷേക്, നമീബിയയ്ക്ക് എതിരേ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളത്തിലെത്തിയില്ല. പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോള്‍ നാല് പന്തില്‍ പൂജ്യത്തിനും പുറത്തായി.
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് പുറത്താകലും നിരിക്ഷീച്ചു പഠിച്ചാല്‍ നെതര്‍ലന്‍ഡ്സ് ഓപ്പണിംഗ് ബൗളിംഗിനായി ഓഫ് സ്പിന്നര്‍ ആര്യന് ദത്തിനെ പന്ത് ഏല്‍പ്പിക്കാനാണ് സാധ്യത.
» കുൽപീദിനു പകരം അര്‍ഷദീപ്
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റമുണ്ടായേക്കും. പാക്കിസ്ഥാനെതിരായ കൊളംബോ മത്സരത്തില്‍ ഇറങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കരയ്ക്കിരുത്തും. പകരം പേസര്‍ അര്‍ഷദീപ് സിംഗിനെ തിരികെ കൊണ്ടുവരും. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് പേസര്‍മാര്‍ ഉള്‍പ്പെടും, ജസ്പ്രീത് ബുംറയും അര്‍ഷദീപും. അഹമ്മദാബാദിലെ പിച്ച് സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഈ നീക്കം. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് ആണ് ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ നെതര്‍ലന്‍ഡ്സിന് എതിരേ നാല് മത്സരങ്ങള്‍ കളിച്ചു, ഒരു ട്വന്റി-20യും മൂന്ന് ഏകദിനവും. ഈ നാലു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2022 ലോകകപ്പിലായിരുന്നു ട്വന്റി-20യിലെ ഏക ഏറ്റുമുട്ടല്‍. സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 51*) പ്ലെയര്‍ ഓഫ് ദ മാച്ചായ അന്നത്തെ മത്സരത്തില്‍ ഇന്ത്യ 56 റണ്‍സ് ജയം സ്വന്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 16 ജയമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ആയിരുന്നു ഇന്ത്യയുടെ അവസാന തോല്‍വി. ഓസ്ട്രേലിയയുടെ (15) റിക്കാര്‍ഡ് ഇന്ത്യ തിരുത്തി.
Tags : India Netherlands Cricket Match ICC Mens World Cup Twenty20 Cricket