കറാച്ചി/ദുബായ്: ഏഴിന് ആരംഭിച്ച ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ഹോട്ട് പോരാട്ടം മുടങ്ങാതിരിക്കാനുള്ള തീവ്രശ്രമം പിന്നാമ്പുറത്തു സജീവം.
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാതിരിക്കാന് മൂന്ന് ആവശ്യങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനു (ഐസിസി) മുന്നില്‍വച്ചതായാണ് റിപ്പോര്‍ട്ട്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം 15നു കൊളംബോയിലാണ് നടക്കേണ്ടത്.
ശ്രീലങ്കയിലേക്കു തങ്ങളുടെ മത്സരം മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന് പ്രഖ്യാപിച്ചു. പാക്കിസ്ഥാന് സര്‍ക്കാരാണ് ഇന്ത്യക്കെതിരേ കളിക്കില്ലെന്നു വ്യക്തമാക്കിയത്. എന്നാല്‍, മത്സരം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഐസിസി ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖ്വാജ കറാച്ചിയിലെത്തി പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വിയുമായി ചര്‍ച്ച നടത്തി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്ളും കറാച്ചിയിലെ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍നിന്നു പിന്മാറാതിരിക്കാന് പിസിബി മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ആവശ്യങ്ങള്‍:
►► ആവശ്യം ഒന്ന്
പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു മുന്നില്‍വച്ച ആദ്യ ആവശ്യം തങ്ങള്‍ക്കുള്ള വരുമാന പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നതായിരുന്നു. അതായത് ഐസിസി പിസിബിക്കു നല്കുന്ന സാമ്പത്തിക വിഹിതത്തില്‍ വര്‍ധനവ് വരുത്തണം. കാലങ്ങളായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ സുപ്രധാന ആവശ്യമാണിത്. ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോൾ നല്കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക എന്നതാണ് പിസിബിയുടെ ആവശ്യം.
►► ആവശ്യം രണ്ട്
ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക എന്നതാണ് പിസിബിയുടെ രണ്ടാമത്തെ ആവശ്യം. 2012-13ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി ഒരു പരമ്പര നടന്നത്. അന്ന് മൂന്നു മത്സര ഏകദിന പരമ്പരയ്ക്കായി പാക് ടീം ഇന്ത്യയിലെത്തി. പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നടക്കുന്നത്.
►► ആവശ്യം മൂന്ന്
ഐസിസിക്കു മുന്നില്‍ പിസിബി മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണമെന്നതായിരുന്നു. 2025 ഏഷ്യ കപ്പിനിടെ ഇരു ടീം അംഗങ്ങളും പരസ്പരം ഹസ്തദാനം ചെയ്തില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ ടീം ഹസ്തദാനം ചെയ്യാതിരുന്നത്.
►► ബിസിബിയുടെ ആവശ്യം
ഐസിസിക്കു മുന്നില്‍ ബിസിബിയും തങ്ങളുടെ ആവശ്യം നിരത്തി. ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.
ഇതിനിടെ, 48 മണിക്കൂറിനുള്ളിൽ ഇന്ത്യ x പാക് ക്രിക്കറ്റ് നടക്കുമോ എന്നതിൽ അന്തിമ തീരുമാനം ആകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ അറിയിച്ചു. ഐസിസിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ പിൻവലിച്ചു.
ഐസിസി, പിസിബി, ബിസിബി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക് ടീമിന് കളിക്കാൻ അനുമതി നൽകുന്നതായി പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു.
ശ്രീലങ്കയും യുഎഇയും ഉൾപ്പെടെ നിരവധി ഐസിസി അംഗങ്ങൾ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന് പിസിബിയോട് ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ ഏറെ വിവാദങ്ങൾക്കും സമ്മർദങ്ങൾക്കും വഴിവച്ചായിരുന്നു പാക്കിസ്ഥാന്റെ ഇന്ത്യയുമായുള്ള മത്സരത്തിൽനിന്നുള്ള പിൻമാറ്റം.
Tags : ICC Twenty20 World Cup PCB India Pakistan