രണ്ടുദിനത്തിനപ്പുറം ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ഗോഹട്ടിയില്‍ അരങ്ങേറും. ഹോം ടെസ്റ്റുകളില്‍ കഴിഞ്ഞ 53 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ അവസ്ഥയിലൂടെയാണ് ടീം ഇന്ത്യ കടന്നുപോകുന്നത്; അവസാനം കളിച്ച ആറ് ടെസ്റ്റില്‍ നാലിലും തോല്‍വി.
ന്യൂസിലന്‍ഡിന് എതിരേ മൂന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒന്നും. ഇതിനിടെ ബലഹീനരായ വെസ്റ്റ് ഇന്‍ഡീസിനെ 2-0നു പരാജയപ്പെടുത്തിയതുമാത്രമാണ് ഇന്ത്യയുടെ മേന്മ. ഇന്ത്യ പിച്ചില്‍ ഒരുക്കുന്ന സ്പിന്‍ കെണി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാരുമായാണ് എതിരാളികള്‍ എത്തുന്നത്. എതിരാളികളുടെ സ്പിന്നിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയില്ലാതായിരിക്കുന്നതാണ് നിലവിലെ തോല്‍വികളുടെ അടിസ്ഥാനം.
2017-2024 കാലഘട്ടം
ഇതിനു മുമ്പ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ നാലു ടെസ്റ്റില്‍ പൊട്ടിയത് 2017 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിലായിരുന്നു. അതായത് 2017 മുതല്‍ 2024വരെയുള്ള ഏഴ് വര്‍ഷത്തിനിടെയായിരുന്നു ഇന്ത്യ നാല് ഹോം ടെസ്റ്റ് തോല്‍വി വഴങ്ങിയത്. എന്നാല്‍, കഴിഞ്ഞ 13 മാസത്തിനിടെ നാല് തോല്‍വിയുമായി ഗൗതം ഗംഭീര്‍ പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ തലതാഴ്ത്തി നില്ക്കുന്നു. നിലവിലൈ ബാറ്റിംഗ് ശരാശരിയാണെങ്കില്‍ 29.28. ബൗളിംഗ് ശരാശരി 24.04ഉം.
2017 ഫെബ്രുവരി 23നും 2024 സെപ്റ്റംബറിനും ഇടയില്‍ ഇന്ത്യ സ്വന്തം തട്ടകത്ത് കളിച്ചത് 34 ടെസ്റ്റ്. അതില്‍ 25 എണ്ണത്തിലും ജയിച്ചു. പരാജയപ്പെട്ടത് വെറും നാല് എണ്ണത്തില്‍ മാത്രം. 2024 ഒക്ടോബര്‍ മുതല്‍ ആറ് ടെസ്റ്റ് കളിച്ചതില്‍ നാലിലും പരാജയം, രണ്ട് ജയം. ഒരു മത്സരംപോലും ഫലമില്ലാതിരുന്നില്ല എന്നുമാത്രം.
മികച്ച ടീമായിരുന്നു
2017-2024 കാലഘട്ടത്തില്‍ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ 25 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമായിരുന്നു ഇന്ത്യന്‍ ടീമിന്റെ റിസള്‍ട്ട്. ജയ-പരാജയ കണക്ക് 6.250. അക്കാലത്ത് ഹോം ടെസ്റ്റ് പ്രകടനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച റിസള്‍ട്ടും ടീം ഇന്ത്യക്ക് അവകാശപ്പെട്ടത്. അതായത് ഇന്ത്യന്‍ മണ്ണില്‍ ടീം ഇന്ത്യയെ കീഴടക്കുക എതിരാളികള്‍ക്ക് വിഷമമേറിയ സംഭവമായിരുന്നു.
2017-2024 കാലഘട്ടത്തില്‍ ഓസ്ട്രേലിയ 35 ഹോം ടെസ്റ്റ് കളിച്ചു. തട്ടകത്തിലെ ടെസ്റ്റില്‍ ഓസീസ് പൊട്ടിയത് അഞ്ച് എണ്ണത്തില്‍. ജയ-പരാജയ കണക്ക് 5.000. ഇന്ത്യക്കു (6.250) പിന്നില്‍ രണ്ടാമത്.
53 വര്‍ഷത്തിനു മുമ്പ്
തട്ടകത്തിലെ ആറ് ടെസ്റ്റിനിടെ നാല് എണ്ണത്തില്‍ ഇതിനു മുമ്പ് ടീം ഇന്ത്യ പൊട്ടിയത് 1969-72 കാലഘട്ടത്തില്‍. അന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോടായിരുന്നു ആറ് മത്സരത്തിനിടെ നാല് തോല്‍വി വഴങ്ങിയത്. അന്ന് ഇന്ത്യ ക്രിക്കറ്റിലെ വന്ശക്തിയായിട്ടില്ലെന്നതും ചരിത്രം. അതിനു മുമ്പു നടന്ന 25 ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 5-4 ആയിരുന്നു എന്നതും ശ്രദ്ധേയം.
ടോസ് ഭാഗ്യം
നിലവില്‍ ഇന്ത്യ പരാജയപ്പെട്ട അവസാന നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും ടോസ് ലഭിച്ചിരുന്നില്ല. ടോസ് നഷ്ടപ്പെട്ട ഇന്ത്യ, അവസാന ദിനങ്ങളില്‍ രണ്ടാം ഇന്നിംഗ്സ് കളിക്കേണ്ടിവന്നു. ന്യൂസിലന്‍ഡിന് എതിരേ ബംഗളൂരുവിലെ തോല്‍വി മറ്റൊരു പ്രശ്നമായിരുന്നു. ടോസ് നേടിയ ഇന്ത്യക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സില്‍ 46നു പുറത്തായി.
എന്നാല്‍, ടോസ് ഭാഗ്യം പ്രശ്നമാണോ..? അല്ലെന്നുത്തരം. കാരണം, 2017-2024 കാലഘട്ടത്തില്‍ 16 ടെസ്റ്റില്‍ ഇന്ത്യക്കു ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നു. എന്നിട്ടും 11 ജയം ഇന്ത്യ നേടി, മൂന്ന് എണ്ണത്തില്‍ മാത്രമായിരുന്നു തോറ്റത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ 12 ടെസ്റ്റില്‍ 7-3 ആയിരുന്നു ഇന്ത്യയുടെ ജയ-പരാജയ കണക്ക്.
പേരില്‍ ‘ഗംഭീര’മുണ്ടെങ്കിലും ടെസ്റ്റ് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ ട്രാക്ക് റിക്കാര്‍ഡ് ദയനീയം. ഗംഭീറിന്റെ ശിക്ഷണത്തില്‍ ടീം ഇന്ത്യ ജയിച്ച ടെസ്റ്റുകളുടെ എണ്ണം വെറും ഏഴ്. തോറ്റതാകട്ടെ ഒമ്പത് എണ്ണത്തില്‍. സമീപകാല ചരിത്രത്തില്‍ ഇത്രയും മോശം ട്രാക്ക് റിക്കാര്‍ഡുള്ള മറ്റൊരു കോച്ച് ഇന്ത്യക്കുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഗംഭീറിനെ പുറത്താക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യന്‍ ടീമിലോ ബിസിസിഐയിലോ ഉണ്ടോ എന്നതാണ് സുപ്രധാന ചോദ്യം.
പുറത്താക്കാന്‍ കെല്‍പ്പുണ്ടോ
രാഷ്ട്രീയ പശ്ചാത്തലമുള്ള ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനം തെറിക്കില്ലെന്നാണ് പൊതുവായ നിരീക്ഷണം. ബിജെപി എംപിയായിരുന്ന ഗംഭീര്‍, കോച്ച് എന്ന നിലയിൽ ഇതുവരെ മികവ് കാണിച്ചിട്ടില്ല. അതേസമയം, ടീം സെലക്ഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വജനപക്ഷപാതം നടത്തുന്നുണ്ട്. ഹര്‍ഷിത് റാണയെ തുടര്‍ച്ചയായി ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗംഭീറിനെ ടെസ്റ്റ് ക്രിക്കറ്റ് കോച്ചിംഗ് സ്ഥാനത്തുനിന്നു നീക്കി, പകരം വി.വി.എസ്. ലക്ഷ്മണിനെ കൊണ്ടുവരണമെന്ന ആവശ്യം പലകോണുകളിലുംനിന്നുയരുന്നുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ വിവിധ പര്യടനങ്ങളില്‍ പരിശീലിപ്പിച്ച ലക്ഷ്മണിനെ വെട്ടിയായിരുന്നു ഗംഭീര്‍ മുഖ്യപരിശീലക ചുമതലയിലെത്തിയതെന്നതും ശ്രദ്ധേയം.
ഗാംഗുലി, കോഹ്ലി
കോച്ചുമാരുമായി വഴക്കടിക്കുന്ന ക്യാപ്റ്റന്മാര് ടീം ഇന്ത്യക്ക് അടുത്ത നാളില്‍ ഇല്ലെന്നതും ശ്രദ്ധേയം. ഇത്തരത്തില്‍ വഴക്കടിച്ച അവസാന ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആയിരുന്നു. 2016-17ല്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായിരുന്നപ്പോള് വിരാട് കോഹ്ലി പരസ്യമായി രംഗത്തെത്തി. ഫലമോ, കുംബ്ലെയ്ക്ക് മുഖ്യപരിശീലക സ്ഥാനം നഷ്ടപ്പെട്ടു. അതിനു മുമ്പ് സൗരവ് ഗാംഗുലിയായിരുന്നു കോച്ചിനെതിരേ രംഗത്തെത്തിയത്. 2005-2007ല്‍ ഗാംഗുലി നടത്തിയ പോരാട്ടത്തിനൊടുവില്‍ ഗ്രെഗ് ചാപ്പലിന് ഇന്ത്യന്‍ ടീം കോച്ചിംഗ് സ്ഥാനം നഷ്ടപ്പെട്ടു.
ഗാംഗുലി, കോഹ്ലി എന്നിവരുടെ ചങ്കുറപ്പ് നിലവിലെ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന് ഇല്ല. കാരണം, ഗില്‍ തന്റെ ക്യാപ്റ്റന്‍സിയുടെ ബഡ്ഡിംഗ് പീരിയഡിലാണ്. അനുസരണ ശീലത്തിലൂടെ പരമാവധി നേട്ടങ്ങള്‍ എന്നതാണ് ഗില്ലിന്റെ രീതി...
“ഇന്ത്യ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റല്ല’’
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ കളിക്കുന്നത് ടെസ്റ്റ് അല്ലെന്ന ആക്ഷേപവുമായി മുന്‍താരം സുനില്‍ ഗാവസ്കര്‍. വൈറ്റ് ബോള്‍ (ഏകദിനം, ട്വന്റി-20) ക്രിക്കറ്റില്‍നിന്ന് റെഡ് ബോള്‍ ക്രിക്കറ്റ് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് മനസിലാക്കിയല്ല ഇന്ത്യ കളിക്കുന്നത്. ശരിക്കുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുകയാണ് ടെസ്റ്റില്‍ ആവശ്യം. എന്നാല്‍, വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാം എന്നാണ് ചിലരുടെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ പന്തിലും റണ്‍സ് നേടേണ്ടെന്നത് ബാറ്റര്‍മാര്‍ മറക്കുന്നു.
കോല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ തെംബ ബൗമ കളിച്ചതാണ് യഥാര്‍ഥ റെഡ് ബോള്‍ ക്രിക്കറ്റ്. ബാറ്റ് ചെയ്യുക വിഷമകരമായ പിച്ചില്‍, ബൗമയുടെ ശൈലി ശരിക്കും ടെസ്റ്റിന്റേതായിരുന്നു. സോഫ്റ്റ് ഹാന്‍ഡ് ഷോര്‍ട്ട് ബാക്ക് ലിഫ്റ്റ് സ്റ്റൈലിലായിരുന്നു ബൗമ ബാറ്റ് ചെയ്തത്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള ബാറ്റിംഗ് ശൈലി. കാരണം, പന്ത് എഡ്ജ് ആയാലും ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ കൈക്കുള്ളിലേക്ക് നേരെ എത്താത്തതായിരുന്നു ബൗമയുടെ സോഫ്റ്റ് ടച്ചിംഗ് ബാറ്റിംഗ്- സുനില്‍ ഗാവസ്കര്‍ തന്റെ കോളത്തില്‍ എഴുതി.
Tags : Indian cricket team home Test Indian test cricket team