തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. അഭിഷേക് ജി. നായരുടെയും (4) രോഹൻ കുന്നുമലിന്റെയും (11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 21 റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി സച്ചിൻ ബേബി ക്രീസിലുണ്ട്.
ചണ്ഡിഗഡിനായി കാർത്തിക് സന്തിലും വിഷുവുമാണ് വിക്കറ്റുകൾ നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. 277 റണ്‍സിന്റെ ലീഡാണ് ചണ്ഡിഗഡ് കേരളത്തിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Tags : Chandigarh Kerala Ranji Trophy Cricket