സിലാപത്തര്‍ (ആസാം): 79-ാം സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മലപ്പുറത്തിന്റെ പൂട്ട്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയംമോഹിച്ച് സിലാപത്തര്‍ രാജീവ്ഗാന്ധി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ കേരളത്തിന് റെയില്‍വേസുമായി 1-1 സമനിലയില്‍ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സെല്ഫില് മുന്നില്‍
തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച കേരളത്തിനു പക്ഷേ, ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍, 37-ാം മിനിറ്റില്‍ കേരളത്തിനു ലീഡ്. കേരളത്തിന്റെ പ്രസിംഗില്‍ റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങി. സോയിബം അഭിനാഷ് സിംഗിന്റെ പിഴവിലായിരുന്നു റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
മലപ്പുറം ഗോളില്‍ റെയില്‍വേ
സെല്‍ഫ് ഗോളിന്റെ ലീഡുമായി കേരളം ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 34 മിനിറ്റും കേരളം 1-0നു മുന്നില്‍. എന്നാല്‍, 80-ാം മിനിറ്റില്‍ റെയില്‍വേസ് കടം വീട്ടി. പി.കെ. ഫസീന്റെ ഗോളില്‍ റെയില്‍വേസ് 1-1ന് സമനിലയില്‍. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫസീന്‍. 77-ാം മിനിറ്റില്‍ ജോണ്സണ് ജോസഫ് മാത്യുവിന്റെ പകരക്കാരനായി ആയിരുന്നു പി.കെ. ഫസീന്‍ സൈഡ് ബെഞ്ചില്‍നിന്ന് കളത്തിലെത്തിയത്. മലപ്പുറം സ്വദേശിയായ കെ. അബ്ദു റഹീം, തിരുവനന്തപുരം സ്വദേശി ടി. ക്രിസ്തുരാജന് എന്നിങ്ങനെ രണ്ട് മലയാളികളും റെയില്‍വേസിന്റെ സംഘത്തിലുണ്ട്. ക്രിസ്തുരാജനായിരുന്നു റെയില്‍വേയുടെ ഗോള്‍വല കാത്തത്.
മുഴുവൻ സമനില
സിലാപത്തര്‍: സന്തോഷ് ട്രോഫിയില്‍ കേരളം x റെയില്‍വേസ് മത്സരം മാത്രമല്ല, ഇന്നലെ അരങ്ങേറിയ മറ്റു രണ്ടു പോരാട്ടങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയില്‍ അരങ്ങേറിയ മറ്റു മത്സരങ്ങളില്‍ പഞ്ചാബും മേഘാലയയും 3-3നും സര്‍വീസസും ഒഡീഷയും 0-0നും സമനിലയില്‍ പിരിഞ്ഞു.
ആദ്യമത്സരത്തില്‍ 3-1നു പഞ്ചാബിനെ കീഴടക്കി കേരളവും 1-0ന് ഒഡീഷയെ തോല്‍പ്പിച്ച മേഘാലയയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തിനും മേഘാലയയ്ക്കും നാല് പോയിന്റ് വീതമുണ്ട്.
എന്നാല്‍, ഗോള്‍ വ്യത്യാസത്തില്‍ കേരളത്തിനാണ് മുന്‍തൂക്കം. റെയില്‍വേസ്, സര്‍വീസസ് ടീമുകള്‍ രണ്ടു സമനിലയോടെ രണ്ട് പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.
Tags : Santosh Trophy foodball Kerala Railways draw