സ്വരാജ് മൈതാനത്തെ ചൂടുശമിപ്പിച്ച ചാറ്റൽ മഴയുടെ കുളിരിൽ കേരളത്തിലേക്ക് സ്വർണമെത്തിച്ച് എംജി സർവകലാശാലയുടെ അലീന ടി. സജിയും കാലിക്കട്ടിന്റെ ഡെൽന ഫിലിപ്പും ഗോൾഡൻ ഗേൾസായി.
അഖിലേന്ത്യ അന്തർസർവകലാശാല അത് ലറ്റിക്സിന്റെ ആദ്യദിനം മെഡൽ ലഭിക്കാത്തതിന്റെ ക്ഷീണം ഇരട്ട സ്വർണത്തിലൂടെ കേരളതാരങ്ങൾ മറന്നു.
വനിതകളുടെ ട്രിപ്പിൾ ജംപിൽ 12.79 മീറ്റർ ക്ലിയർ ചെയ്തായിരുന്നു ചങ്ങനാശേരി അംസപ്ഷൻ കോളജിലെ അലീന ടി. സജിയുടെ സ്വർണം. 400 മീറ്റർ ഹർഡിൽസിൽ 1:00.12 മിനിറ്റിൽ ഫിനിഷിംഗ് ലൈൻ കടന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ഡെൽന സ്വർണമണിഞ്ഞു.
ഡ്രിപ്പിട്ടെത്തി സ്വർണം
കടുത്ത മൈഗ്രെയിനെത്തുടർന്ന് രാവിലെ ഡ്രിപ്പിട്ടശേഷമായിരുന്നു അലീന ടി. സജി ജംപിംഗ് പിറ്റിലേക്ക് എത്തിയത്. കാഞ്ഞിരപ്പള്ളിക്കാരൻ ബൈജു ജോസഫിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന അലീനയുടെ അവസാന അന്തർസർവകലാശാല മീറ്റാണ്. അസംപ്ഷൻ കോളജിലെ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയാണ് അലീന. ചങ്ങനാശേരി കുറുന്പനാടം സജി മാത്യു- സജി സജി ദന്പതികളുടെ മകളാണ്.
ഡിസംബറിൽ നടന്ന ഖേലോ ഇന്ത്യ മീറ്റിൽ 13.09 മീറ്റർ ക്ലിയർ ചെയ്ത് റിക്കാർഡ് കുറിച്ചിരുന്നു. സീനിയർ നാഷണലിൽ വെള്ളി സ്വന്തമാക്കിയ അലീനയുടെ മികച്ച ദൂരം സ്റ്റേറ്റ് സീനിയർ മീറ്റിൽ കുറിച്ച 13.30 മീറ്ററാണ്.
ട്രിപ്പിളിലെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധന രവി 12.74 മീറ്ററുമായി വെള്ളി നേടി. മഹാരാജ ഗംഗ സിംഗ് സർവകലാശാലയുടെ പ്രീതിക്കാണ് (12.52) വെങ്കലം. നാലാമത്തെ ചാട്ടത്തിലായിരുന്നു അലീന സ്വർണം ഉറപ്പിച്ചത്.
ഡെൽന കായിക കുടുംബാംഗം:
മൂഡബിദ്രിയിലെ സ്വരാജ് മൈതാനത്തിലൂടെ തുടങ്ങി, ഇവിടെത്തന്നെ അന്തർസർവകലാശാല മീറ്റിനു വിരാമമിടുകയാണ് ഡെൽന ഫിലിപ്പ് എന്ന കാസർഗോഡ് കടുമേനി സ്വദേശി. ഉജ്വല പോരാട്ടം നടന്ന 400 മീറ്റർ ഹർഡിൽസിൽ അവസാന 150 മീറ്ററിലായിരുന്നു ഡെൽനയുടെ കുതിപ്പ്. അന്തർസർവകലാശാല മീറ്റിൽ ഡെൽനയുടെ കന്നി സ്വർണം. ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. അച്ഛൻ ഫിലിപ്പും അമ്മ ബീന ഫിലിപ്പും മുൻ കായിക താരങ്ങളാണ്. സഹോദരൻ ഡെൽവിനും ഹർഡിൽ താരം. തലശേരി സായിയിലെ ലിജു വിജയന്റെ ശിക്ഷണത്തിലാണ് ഡെൽനയുടെ പരിശീലനം.
മംഗളൂരു സർവകലാശാലയുടെ ദീക്ഷിത (1:00.96) വെള്ളിയും ധർവാഡിന്റെ മേഘ (1:01.64) വെങ്കലവും സ്വന്തമാക്കി.
പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മദ്രാസ് സർവകലാശാലയുടെ എസ്. മഹേന്ദ്രൻ (51.35 സെക്കൻഡ്) സ്വർണം നേടി. ഹൈജംപിൽ കെവിയുഇഎംപി സർവകലാശാലയുടെ സുദീപ് സ്വർമണിഞ്ഞു (2.11 മീറ്റർ).
വനിതാ ഡിസ്കസ് ത്രോയിൽ പഞ്ചാബ് തൽവൻഡി സബോ ബതിൻഡയുടെ സാനിയാ യാദവിനാണ് (53.45) സ്വർണം.
പുരുഷ 800 മീറ്ററിൽ എംഡിയു റോഹ്ത്തക്കിന്റെ സങ്കേതും (1:48.95) വനിതകളിൽ ലൗലി സർവകലാശാലയുടെ അഞ്ജുവും (2:08.43) സ്വർണ മെഡൽ സ്വന്തമാക്കി.
ഒടുവിൽ നാഡ എത്തി
പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) പ്രതിനിധികൾ അന്തർസർവകലാശാല മീറ്റ് വേദിയിലെത്തി. ആദ്യദിനം നാഡ പരിശോധനയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്വരാജ് മൈതാനത്തെ ശുചിമുറികൾക്ക് സമീപം സിറിഞ്ചുകൾ കണ്ടതും ആശങ്കകൾക്കു കാരണമായി.
Tags : Alina T. Saji Delna Philip golden girls MG university Calicut University Athletics Championship All India Inter Universit assumption college