തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കർണാടകയ്ക്കെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. കർണാടകയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 586 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട്.
റണ്ണൊന്നുമെടുക്കാതെ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഷോൺ റോജറുമാണ് ക്രീസിൽ. കർണാടകയുടെ സ്കോറിനോട് 400 റൺസ് പിന്നിലാണ് കേരളം. അക്ഷയ് ചന്ദ്രൻ (11), സച്ചിൻ ബേബി (31), ബാബാ അപരാജിത് (88), അഹമ്മദ് ഇമ്രാൻ (31) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം കേരളത്തിനു നഷ്ടമായത്.
മൂന്നിന് 21 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഏഴു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കാവേരപ്പയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിൽ ഒന്നിച്ച സച്ചിൻ ബേബിയും ബാബാ അപരാജിതും ചേർന്ന് പടുത്തുയർത്തിയ 85 റൺസിന്റെ കൂട്ടുകെട്ടാണ് ആതിഥേയരെ നൂറുകടത്തിയത്.
സ്കോർ 114 റൺസിൽ നില്ക്കെ സച്ചിൻ ബേബിയെ പുറത്താക്കി വീണ്ടും കാവേരപ്പ ആഞ്ഞടിച്ചു. തുടർന്ന് അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ബാബാ അപരാജിത് സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 182 റൺസിൽ നില്ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.
കർണാടകയ്ക്കു വേണ്ടി വിദ്വത് കാവേരപ്പ 40 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Ranji Trophy Kerala Karnataka Baba Aparajith