ഇന്‍ഡോര്‍: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്‍ഡോറില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 പിന്തുടർന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192ന് പുറത്താകുകയായിരുന്നു. 67 റണ്‍സ് നേടിയ സാരാൻഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍.
ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആറിന് 155 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 37 റണ്‍സിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും നഷ്ടമായി. ആര്യന് പാണ്ഡെ (36), മുഹമ്മദ് അര്‍ഷദ് ഖാന് (0), കുമാര്‍ കാര്‍ത്തികേയ സിംഗ് (ഏഴ്), സാരാൻഷ് ജെയ്ൻ (67) എന്നിവരാണ് പുറത്തായത്. റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് സെന്‍ പുറത്താവാതെ നിന്നു.
കേരളത്തിനു വേണ്ടി 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്‍ത്തത്. അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 27 റൺസെന്ന നിലയിലാണ് കേരളം. അഭിഷേക് നായര്‍ (ആറ്), സച്ചിന് ബേബി (അഞ്ച്) എന്നിവരാണ് ക്രീസിൽ.
Tags : Ranji Trophy Kerala Madhya Pradesh