തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് 330 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്തു നില്‍ക്കെ സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്‍ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. നാലു റൺസ് വീതമായി സച്ചിന് ബേബിയും വരുൺ നായനാരുമാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത രോഹന് കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അതേസമയം അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.
Tags : Ranji Trophy Kerala Saurashtra