റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് സെനഗൽ. ആതിഥേയരായ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ രണ്ടാം നേഷൻസ് കപ്പ് കിരീടമാണിത്. നേരത്തേ 2021ലാണ് സെനഗൽ ആദ്യമായി കിരീടം സ്വന്തമാക്കിയത്.
റബാത്തിൽ നടന്ന മത്സരത്തിൽ മികച്ച പോരാട്ടം നടത്തിയ ഇരു ടീമിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ പാപെ ഗുയെയിലൂടെയാണ് സെനഗൽ വിജയഗോൾ നേടിയത്.
ഫൈനൽ നാടകം
മത്സരത്തിന്റെ 90 മിനിറ്റുകൾക്ക് ശേഷമുള്ള അധിക സമയം നാടകീയതകളുടേതായിരുന്നു. 90+2 മിനിറ്റിൽ സെനഗലിന്റെ സെക് നേടിയ ഗോൾ, ഹക്കിമിയെ ഫൗൾ ചെയ്തു എന്ന കാരണത്താൽ റഫറി നിഷേധിച്ചു.
ഇതിന് തൊട്ടുപിന്നാലെ 90+8 മിനിറ്റിൽ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ ഡിഒൗഫ് ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കോച്ച് സെനഗൽ ടീമിനോട് കളി മതിയാക്കി തിരികെ കയറാൻ ആവശ്യപ്പെട്ടു.
സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റോളം കളി തടസപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.
സ്വന്തം ആരാധകർക്കു മുന്നിൽ അരനൂറ്റാണ്ടിനുശേഷം കിരീടം വീണ്ടെടുക്കാമെന്ന മൊറോക്കോയുടെ ആഗ്രഹം സഫലമായില്ല. 1976ലായിരുന്നു അവരുടെ ഏക കിരീടനേട്ടം.
Tags : Senegal win African Nations Cup Moroccow