കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സിൽ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്‍സിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.
39 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്സണ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Tags : cricket southafrica india kolkata ravindra Jadeja