മുംബൈ: വനിതാ ഏകദിന ക്രിക്കറ്റിൽ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം. നവി മുംബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകുന്നേരം 3.30ന് ആരംഭിക്കും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ. വൻമതിലായ ഓസ്ട്രേലിയയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസിംഗ് സ്കോറിലൂടെ മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
ഫൈനൽ മത്സരത്തിൽ രസംകൊല്ലിയായി മഴ എത്തുമെന്നാണ് സൂചന. വൈകുന്നേരം നാലിനും ഏഴിനും ഇടയിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
Tags : worldcup india Southafrica