ഉത്തർപ്രദേശിലെ ഒരു വിവാഹപന്തലിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ കേട്ട് സോഷ്യൽ മീഡിയ അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ്.
ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഇടയിൽ തീർത്തും നിസാരമെന്ന് തോന്നിക്കാവുന്ന ഒരു 'ഡാൻസിംഗ് ഗൊറില്ല'യുടെ അഭാവം ഒരു വിവാഹബന്ധം തന്നെ ഇല്ലാതാക്കിയെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആഴ്ചകൾക്ക് മുൻപ് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടെ തമാശയായി ഉയർന്നുവന്ന ഒരു ആവശ്യമാണ് ഒടുവിൽ വലിയൊരു തർക്കത്തിലേക്കും വേർപിരിയലിലേക്കും നയിച്ചത്.
തന്റെ വിവാഹ ഘോഷയാത്ര മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന ആഗ്രഹത്താൽ, പന്തലിൽ നൃത്തം ചെയ്യാൻ ഗൊറില്ലയുടെ വേഷം കെട്ടിയ ഒരാളെ എത്തിക്കാമെന്ന് വരൻ പെണ്ണിന്റെ വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.
ഈ വാഗ്ദാനത്തിൽ വധുവിന്റെ വീട്ടുകാർ ഏറെ ആകാംക്ഷയോടെയാണ് വിവാഹദിനത്തിനായി കാത്തിരുന്നത്. എന്നാൽ കല്യാണദിവസം വധുവിന്റെ വീട്ടിലെത്തിയ വരന്റെ കൂടെ പറഞ്ഞതുപോലെ ആ വേഷധാരി ഉണ്ടായിരുന്നില്ല.
ഗൊറില്ലയെ കാണാത്തതിൽ ആശങ്കയിലായ വധുവിന്റെ വീട്ടുകാർ ആദ്യം കരുതിയത് തിരക്കിൽപ്പെട്ട് വൈകുന്നതാകുമെന്നാണ്. എന്നാൽ സമയം വൈകിയിട്ടും ഗൊറില്ല എത്താതിരുന്നതോടെ അവർ വരനെ ചോദ്യം ചെയ്തു.
ബുക്ക് ചെയ്ത ആൾ അവസാന നിമിഷം വരാൻ കഴിയില്ലെന്ന് അറിയിച്ചതുകൊണ്ടാണ് ഗൊറില്ലയെ എത്തിക്കാൻ കഴിയാത്തതെന്ന് വരൻ വിശദീകരിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ അത് അംഗീകരിക്കാൻ തയ്യാറായില്ല.
നൽകിയ വാക്ക് പാലിക്കാത്തത് വഞ്ചനയാണെന്ന് വധുവിന്റെ പിതാവ് ആരോപിച്ചപ്പോൾ, പ്രധാനപ്പെട്ട ചടങ്ങിൽ ഇങ്ങനെ സംഭവിക്കുന്നത് അശുഭ ലക്ഷണമാണെന്നായിരുന്നു വധുവിന്റെ അമ്മയുടെ നിലപാട്.
ഇത് കുടുംബങ്ങൾ തമ്മിലുള്ള വലിയ വാക്കുതർക്കത്തിന് കാരണമാവുകയും ഒടുവിൽ വിവാഹം വേണ്ടെന്ന് വെക്കുന്ന തീരുമാനത്തിൽ കാര്യങ്ങൾ എത്തിച്ചേരുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ വാർത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഒരു ഡാൻസിംഗ് ഗൊറില്ലയുടെ പേരിൽ ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ടവർ പിരിഞ്ഞത് വിരോധാഭാസമായി തോന്നാമെങ്കിലും, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
Tags : WeddingGoneWrong ViralNews BizarreStories Unbelievable TrendingNow