മുംബൈയ്ക്ക് സമീപമുള്ള വിരാറിലെ യശ്വന്ത് നഗറിലുള്ള പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഡി-മാർട്ട് ഔട്ട്ലെറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ മുസ്ലിം യുവതിക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള വിവേചനവും അതിക്രമവുമാണ്.
നളസോപ്പാര സ്വദേശിനിയായ യുവതി ഹിജാബ് ധരിച്ചു എന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ യുവതിയുടെ മതത്തെയും വസ്ത്രധാരണത്തെയും അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുകയും മുസ്ലിം ആയതുകൊണ്ട് അവിടെ നിൽക്കാൻ പാടില്ലെന്ന് ആക്രോശിക്കുകയും ചെയ്തു.
വാക്കേറ്റം രൂക്ഷമായതോടെ ഒരു സംഘം പുരുഷന്മാർ യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. അർദ്ധരാത്രി പിന്നിട്ടിട്ടും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ഇതേത്തുടർന്ന് താൻ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് യുവതി പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും വൻ ജനരോഷത്തിന് കാരണമാവുകയും ചെയ്തു.
തുടർന്ന് സാമൂഹിക പ്രവർത്തകനായ അഹമ്മദ് മേമൻ വിഷയത്തിൽ ഇടപെടുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരാതിയിൽ നടപടി ഉറപ്പാക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ ഡി-മാർട്ട് അധികൃതർ യുവതിയോട് ക്ഷമാപണം നടത്തി. ഇത്തരം വർഗീയ വിദ്വേഷങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Tags : VirarNews MumbaiNews JusticeForVictim HumanRights CommunalHarmony