നെടുമ്പാശേരി: കയറ്റുമതി ചരക്കുകളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. +2° സെൽഷസ് മുതൽ +8° സെൽഷ്യസ് വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട് .
ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൊച്ചി വിമാനത്താവളത്തിലെ ശേഷി വർധിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : warehouse cargo Expanded inaugurated CIAL Kochin international Airport