കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന മിൽമ ഫെഡറേഷൻ, ബോർഡ് യോഗങ്ങളിൽ നാലു രൂപ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടും, ഇതിനു സർക്കാരിന്റെ അനുവാദം ലഭിക്കാത്തതാണു പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗം ലിറ്ററിനു നാലു രൂപ വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചിരുന്നു. നേരത്തേ പാൽവില വർധനയെ എതിർത്ത മേഖലാ യൂണിയനുകളും ഒടുവിലെ ഫെഡറേഷൻ യോഗത്തിൽ നിലപാടു മാറ്റുകയും ചെയ്തു. ഇതോടെ ക്ഷീരകർഷകർക്കു നേട്ടമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കാൻ ഫെഡറേഷൻ ഐകകണ്ഠേ്യനയാണു തീരുമാനമെടുത്തത്.
ക്ഷീരവികസന വകുപ്പും മന്ത്രിയും മിൽമയുടെ തീരുമാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചതാണ്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയശേഷം, കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞെന്നു മിൽമ ബോർഡംഗം പ്രതികരിച്ചു. പാലിന്റെ വില വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതം മൂളിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽവില വർധിപ്പിക്കുമെന്നു ക്ഷീരവികസന വകുപ്പുമന്ത്രി നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നതാണ്.
മിൽമ ഫെഡറേഷനും ഡയറക്ടർ ബോർഡും വില വർധിപ്പിക്കാൻ തീരുമാനിച്ചാൽ നടപ്പാക്കുന്നതിനു നിയമപരമായി തടസമില്ലെങ്കിലും, അതിനു സർക്കാരിന്റെ അനുവാദം കൂടി വാങ്ങുന്നതാണു കീഴ്വഴക്കം.
ഉത്പാദന ചെലവിനനുസരിച്ചു പാലിനു വില ലഭിക്കാത്തതു മൂലം സംസ്ഥാനത്തു ക്ഷീരകർഷകകർ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകരിൽ ക്ഷീരമേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.
പ്രത്യക്ഷ സമരത്തിലേക്ക്:കർഷകർ
തങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും പാൽവില വർധിപ്പിച്ച് അല്പമെങ്കിലും ആശ്വാസമാകേണ്ട സർക്കാർ, അവഗണന തുടരുന്നതിനെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നു ക്ഷീരകർഷകർ.
പാലിനു സംഭരണ വില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് പ്രതിഷേധ യോഗങ്ങളും ധർണയും നടത്തുമെന്ന് വിവിധ ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ അറിയിച്ചു.
Tags : Milma Government dairy farmers Milk Price