ന്യൂഡൽഹി: ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബറിലെ മൊത്തം ജിഎസ്ടി പിരിവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധന.
ഈ നവംബറിൽ 1,70,276 കോടി രൂപയുടെ പിരിവാണ് നടന്നത്. 2024 നവംബറിൽ 1,69,016 കോടി രൂപയുടെ പിരിവായിരുന്നു. ഒക്ടോബറിലെ മൊത്തം ജിഎസ്ടി പിരിവ് 4.6 ശതമാനം ഉയർന്ന് 1.95 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസം 1.87 ലക്ഷം കോടിയുടെ പിരിവായിരുന്നു.
2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തെ മൊത്തം ജിഎസ്ടി പിരിവ് 1,47,5488 കോടി രൂപയായി ഉയർന്നു. 8.9 ശതമാനത്തിന്റെ വാർഷിക വളർച്ചയാണിത്. നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,52,079 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 1.3 ശതമാനം വളർച്ചയാണിത്. ഈ വർഷം ഇതുവരെയുള്ള അറ്റവരുമാനം 7.3 ശതമാനം വർധനയോടെ 12,79,434 കോടി രൂപയിലെത്തി.
മൊത്ത ആഭ്യന്തര വരുമാനം ഈ നവംബറിൽ 2.3 ശതമാനം കുറഞ്ഞ് 1,24,300 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസം 1,27,281 കോടി രൂപയുടെ വരുമാനം നേടി.
ഈ മാസത്തെ മൊത്തം റീഫണ്ടുകൾ 4.0 ശതമാനം കുറഞ്ഞ് 18,196 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 18,954 കോടി രൂപയായിരുന്നു.
ഇംപോർട്ട് ജിഎസ്ടി നവംബറിൽ 10.2 ശതമാനം വളർച്ചയുമായി 45,976 കോടിയിലെത്തി. 2024 നവംബറിൽ 41,736 കോടി രൂപയുടെ പിരിവാണ് നടന്നത്.
അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ ജിഎസ്ടിയിൽ നേട്ടമുണ്ടാക്കി. അരുണാചൽ 33 ശതമാനവുമായി മുന്നിലെത്തി. മിസോറം (-41%), സിക്കിം (-35%), ലഡാക് (-28%) എന്നിവിടങ്ങളിൽ കുറവുണ്ടായി.
ഏഴു ശതമാനം വർധനയോടെ കേരളം നേട്ടമുണ്ടാക്കി. മഹാരാഷ്ട്ര (3%), കർണാടക (5%) സംസ്ഥാനങ്ങളും മിതമായ വർധനവ് രേഖപ്പെടുത്തി. ഗുജറാത്ത് (-7%), തമിഴ്നാട് (-4%), ഉത്തർപ്രദേശ് (-7%), മധ്യപ്രദേശ് (-8%), പശ്ചിമ ബംഗാൾ (-3%) സംസ്ഥാനങ്ങളിൽ ഇടിവുണ്ടായി.
Tags : GST revenue GST increase GST revenue