ന്യൂഡൽഹി: 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പൊതുമേഖലയിലുള്ള റിഫൈനറികളും റിലയൻസ് ഇൻഡസ്ട്രീസും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ച സാഹചര്യത്തിലാണ് ഇതെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
നവംബറിൽ 3.3 ബില്യൺ യൂറോയുടെ ഇറക്കുമതി നടത്തിയിരുന്ന രാജ്യം ഡിസംബറിൽ നടത്തിയത് 2.3 ബില്യൺ യൂറോയുടെ ഇറക്കുമതിയാണ്. രണ്ടാമത്തെ വലിയ ഇറക്കുമതി ഇപ്പോൾ തുർക്കിയുടെ പേരിലാണ്.
റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 49 ശതമാനവും (6 ബില്യൺ യൂറോ) സംഭാവന ചെയ്തുകൊണ്ട് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ ഇറക്കുമതിയിൽ 78 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.
ബാക്കി കൽക്കരി (424 മില്യൺ യൂറോ) എണ്ണ ഉത്പന്നങ്ങൾ (82 മില്യൺ യൂറോ) എന്നിങ്ങനെയായിരുന്നു. ക്രൂഡ് ഓയിലിനായി നവംബറിൽ 2.6 ബില്യൺ യൂറോ ആണ് ഇന്ത്യ ചെലവഴിച്ചത്.
യുക്രെയ്ൻ അധിനിവേശത്തിനു ഫണ്ട് ലഭിക്കുന്നത് തടയാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റിനും ലുകോയ്ലിനും മേൽ ഉപരോധം ചുമത്തിയതോടെയാണ് ഇന്ത്യൻ കന്പനികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിലേക്കു നീങ്ങിയത്.
Tags : India Russian fossil fuels crude oil