കലിഫോർണിയ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ റിയാലിറ്റി ലാബിൽ ജോലി ചെയ്യുന്ന 10 മുതൽ 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
15,000 ത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്ന റിയാലിറ്റി ലാബ്സിലെ ജോലിക്കാരെയാകും പറഞ്ഞുവിടുന്നത്. മെറ്റാവേഴ്സ് യൂണിറ്റിലെ വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളിലും വിർച്വൽ സോഷ്യൽ നെറ്റ്‌വർക്കുകളിലും ജോലി ചെയ്യുന്നവരെയാണ് ഇതു കൂടുതൽ ബാധിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു.
സിഇഒമാർക്ക് സുക്കർബർഗിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വലിയ പദ്ധതിയായിരുന്നു മെറ്റാവേഴ്സ്. ഇതിനായി അദ്ദേഹം വൻതോതിൽ പണം ചെലവഴിച്ചെങ്കിലും 2020ന് ശേഷം സംരംഭത്തിന് 60 ബില്യൺ ഡോളറിലധികം (ഏകദേശം അഞ്ച് ലക്ഷം കോടി) നഷ്ടം സംഭവിച്ചു.
മെറ്റാവേഴ്സിനു പുറമെ, മെറ്റയുടെ ക്വസ്റ്റ് മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകൾ, എസിലർ ലക്സോട്ടിക്കയുമായി ചേർന്നു നിർമിച്ച റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ, ഓഗ്മെന്‍റഡ് റിയാലിറ്റി ഗ്ലാസുകൾ എന്നിവയും റിയാലിറ്റി ലാബാണ് നിർമിക്കുന്നത്.
റിയാലിറ്റി ലാബ്സിന്‍റെ ചുമതല വഹിക്കുന്ന മെറ്റാ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വർത്ത് ജീവനക്കാരോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു യോഗം വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
Tags : Meta Reality Lab Meta facebook job cuts Reality Labs